Advertisment

അഫ്ഗാനിസ്ഥാനെ തകര്‍ത്ത് ബംഗ്ലാദേശ്; വിജയം 62 റണ്‍സിന്

New Update

publive-image

Advertisment

സതാംപ്ടണ്‍:അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ ബംഗ്ലാദേസിന് കൂറ്റന്‍ ജയം. 62 റണ്‍സിനാണ് ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയത്. 263 റണ്‍സ് പിന്തുടരാനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 47 ഓവറില്‍ 200 റണ്‍സിന് എല്ലാവരും പുറത്തായി. അഞ്ചു വിക്കറ്റെടുത്ത ഷാക്കിബുല്‍ ഹസനാണ് അഫ്ഗാനിസ്ഥാനെ തകര്‍ത്തത്.

51 പന്തില്‍ 49 റണ്‍സ് എടുത്ത ഷമിയുള്ള ഷിന്‍വാരിയാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. റഹ്മത്ത് ഷായുടെ വിക്കറ്റാണ് അഫ്ഗാന് ആദ്യം നഷ്ടമായത്. 24 റണ്‍സ് എടുത്ത റഹ്മത്ത് ഷായെ ഷാക്കിബ് അല്‍ ഹസന്‍ മടക്കി. ഹഷ്മത്തുള്ള ഷഹീദി 11 റണ്‍സ് എടുത്ത് പുറത്തായി. 75 പന്തില്‍ 47 റണ്‍സുമായി ഗുല്‍ബദിന്‍ നയിബ് പൊരിതി നോക്കിയെങ്കിലും ഷാക്കിബ് അല്‍ ഹസന് വിക്കറ്റ് നല്‍കി മടങ്ങി. നജീബുള്ള സദ്രാനന്‍ 23 റണ്‍സ് എടുത്ത് പുറത്തായി. മുഹമ്മദ് നബി (0), ഇഖ്റാം അലി ഖില്‍ (11) റഷീദ് ഖാന്‍ ( 2 ), ദാവ്ലത്ത് സദ്രാനന്‍ ( 0) മുജീബ് ഉര്‍ റഹ്മാന്‍ (0) എന്നിവര്‍ കാര്യമായ സംഭാവന നല്‍കാതെ മടങ്ങി.

ബംഗ്ലാദേശിന് വേണ്ടി 10 ഓവറില്‍ 29റണ്‍സ് വഴങ്ങി ഷാക്കിബ് അല്‍ ഹസന്‍ അഞ്ച് വിക്കറ്റെടുത്തു. മുഷ്ഫിഖുര്‍ റഹ്മാന്‍, മൊസ്ദെക്ക് ഹൊസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സ് എടുത്തു. മുഷ്ഫിഖുര്‍ റഹിം, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ ബംഗ്ലാദേശിനായി അര്‍ധ സെഞ്ചുറികള്‍ നേടി.

ടീം സ്‌കോര്‍ 23 ല്‍ നില്‍ക്കെ ഓപ്പണര്‍ ലിട്ടണ്‍ ദാസിനെ പുറത്താക്കി മുജീബ് ഉര്‍ റഹ്മാന്‍ ബംഗ്ലാദേശിന് ആദ്യ പ്രഹരം ഏല്‍പ്പിച്ചു. ദാസ് 17 പന്തില്‍ 16 റണ്‍സ് എടുത്തു. 53 പന്തില്‍ 36 റണ്‍സ് എടുത്ത തമീം ഇക്ബാലിന്റെ വിക്കറ്റ് മുഹമ്മദ് നബി വീഴ്ത്തി. ഷാക്കിബ് അല്‍ ഹസന്‍ 69 പന്തില്‍ 51 റണ്‍സ് എടുത്ത് പുറത്തായി. 87 പന്തില്‍ 83 റണ്‍സ് എടുത്ത മുഷ്ഫിഖുര്‍ റഹ്മാനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. മുഹമ്മദുള്ള 27 റണ്‍സും മൊസ്ദെക്ക് ഹൊസൈന്‍ 35 റണ്‍സും എടുത്ത് പുറത്തായി. 2 റണ്‍സുമായി മുഹമ്മദ് സെയ്ഫുദീന്‍ പുറത്താകാതെ നിന്നു.

അഫ്ഗാനിസ്താന് വേണ്ടി മുജീബ് ഉര്‍ റഹ്മാന്‍ മൂന്നും ഗുലാബ്ദിന്‍ നബി രണ്ടും വിക്കറ്റ് എടുത്തു. ദൗലത്ത് സദ്റാന്‍, മുഹമ്മദ് നബി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.വിജയത്തോടെ ബംഗ്ലാദേശ് ഏഴ് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. എന്നാല്‍ കളിച്ച എല്ലാ മത്സരങ്ങളും തോറ്റ അഫ്ഗാനിസ്താന്‍ അവസാന സ്ഥാനത്താണ് ഇപ്പോള്‍ നില്‍ക്കുന്നത്.

Advertisment