ബാംഗ്ളൂര്‍ ∙ കാമുകനെ കെട്ടിയിട്ട് കൗമാരക്കാര്‍ അടങ്ങിയ എഴംഗ സംഘം യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ബണ്ട്വാൾ സ്വദേശിനിയാണു മംഗളൂരു പനമ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ തോട്ടബങ്കര അലിവെ ബാഗിലു ബീച്ചിൽ മാനഭംഗത്തിന് ഇരയായത്. സംഭവത്തില്‍ 14 ഉം 17 ഉം വയസ്സ് പ്രായമുള്ള രണ്ടു പേരടക്കം 6 പേര്‍ അറസ്റ്റിലായി .
മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയും സഹപ്രവർത്തകനായ യുവാവും ബീച്ചിൽ എത്തിയപ്പോഴാണു സംഭവം. യുവാവിനെ കെട്ടിയിട്ടശേഷം യുവതിയെ ബലമായി പിടിച്ചു കൊണ്ടുപോയി മാനഭംഗപ്പെടുത്തിയതായാണു സൂചന.
നവംബർ 18 ന് ഉച്ചകഴിഞ്ഞാണു സംഭവം. പ്രതികളുടെ ഭീഷണി ഭയന്ന്‍ യുവതി പരാതി നൽകിയിരുന്നില്ല. ബീച്ചിൽ കൂട്ടമാനഭംഗം നടന്നെന്നു മൂന്നുനാലു ദിവസമായി അഭ്യൂഹം പരന്നു.
ഇതോടെ പൊലീസ് സ്വമേധയാ നടത്തിയ അന്വേഷണത്തിൽ തിങ്കളാഴ്ച വൈകിട്ട് യുവതിയെ തിരിച്ചറിഞ്ഞു മൊഴിയെടുത്തു. തുടർന്നു പ്രതികളെ പിടികൂടിയതോടെയാണു സംഭവം പുറത്തറിയുന്നത്.