തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മാനേജർ അടക്കം പ്രധാന പ്രതികളായ നാലു പേരെ പൊലീസ് പിടികൂടി. തൃശൂർ അയ്യന്തോളിയിലെ ഫ്ലാറ്റിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.
ബാങ്ക് മാനേജർ ബിജു കരിം, സെക്രട്ടറി സുനിൽ കുമാർ, ചീഫ് അക്കൗണ്ടന്റ് ജിൽസ്, കമ്മീഷൻ ഏജന്റ് ബിജോയ് എന്നിവരാണ് അറസ്റ്റിലായത്. ബാങ്കിലെ തട്ടിപ്പ് വിവരം പുറത്തായതോടെ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.
അറസ്റ്റിലായ മൂന്ന് പേരും സി.പി.ഐ.എമ്മുമായി ബന്ധമുള്ളവരാണ്. ബിജു കരീം പൊറത്തിശേരി ലോക്കൽ കമ്മറ്റിയിലും സുനിൽ കുമാർ കരുവന്നൂർ ലോക്കൽകമ്മറ്റി അംഗവുമാണ്. ജിൽസ് പാർട്ടി അംഗവുമാണ്.
ബാങ്കിലെ അഴിമതിയിൽ പാർട്ടി അന്വേഷണക്കമ്മിഷന്റെയും സഹകരണവകുപ്പിന്റെയും നിർദേശം സർക്കാർ അവഗണിച്ചത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാലെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.