മുൻ ധനമന്ത്രി കെ.എം.മാണിക്കെതിരായ ബാർ കോഴക്കേസ് പരിഗണിക്കുന്നതിനിടെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ വിജിലന്‍സിനുവേണ്ടി ഹാജരായ അഭിഭാഷകനെ ചൊല്ലി തര്‍ക്കം.
സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ കെ.പി.സതീശനാണ് വിജിലൻസിന് വേണ്ടി ഹാജരായത്. എന്നാൽ ഇദ്ദേഹത്തിനു വിജിലന്‍സിനുവേണ്ടി ഹാജരാകാന്‍ അധികാരമില്ലെന്ന് മാണിയുടെ അഭിഭാഷകന്‍ എം കെ ദാമോദരന്‍ അസോസിയേറ്റ്സിനുവേണ്ടി ഹാജരായ അഡ്വ. ജോര്‍ജി ജോണി വാരിക്കാട്ട് കോടതിയെ അറിയിച്ചു .
ഇതോടെ വിജിലൻസിന്റെ തന്നെ നിയമോപദേശകനും സതീശനെ എതിർത്ത് രംഗത്തെത്തി .
വിജിലന്‍സ് സ്‌പെഷ്യല്‍ പ്രോസിക്യുട്ടര്‍ കെ.പി സതീശന്‍ ഹാജരായപ്പോള്‍ ഇത്തരമൊരാരാളെ നിയമിച്ചതായി തനിക്ക് അറിയിപ്പ് കിട്ടിയിട്ടില്ലെന്നാണ് വിജിലന്‍സ് നിയമോപദേശകന്‍ വി.വി അഗസ്റ്റിയന്‍ കോടതിയെ അറിയിച്ചത്.
തർക്കം ഉണ്ടായതോടെ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ഹാജരായാൽ ആകാശം ഇടിഞ്ഞു വീഴുമോയെന്ന് കോടതി ചോദിച്ചു.
വിജിലൻസിന് വേണ്ടി ഏത് അഭിഭാഷകൻ ഹാജരാവണമെന്ന് പറയാൻ പ്രതിക്ക് കഴിയുമോയെന്നും കോടതി ചോദിച്ചു. തുടർന്ന്, അഭിഭാഷകരുടെ കാര്യത്തിൽ വ്യക്തത വരുത്താൻ കോടതി സർക്കാരിനോട് നിർദ്ദേശിക്കുകയായിരുന്നു.
ജേക്കബ് തോമസ് വിജിലന്‍സ് മേധാവിയായിരിക്കെയാണ് കെ പി സതീശനെ വിജിലന്‍സിന്‍റെ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറായി നിയമിക്കുന്നത്.
എന്നാല്‍ കേസിന്‍റെ ഈ ഘട്ടത്തില്‍ ഹര്‍ജിയില്‍ ഇടപെടാന്‍ സതീശന് അധികാരമില്ലെന്ന് ഹൈക്കോടതിയും നേരത്തെ നിര്‍ദേശിച്ചിട്ടുള്ളതാണ്. ഇതിന്‍റെ കോപ്പിയും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു .
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്‍റെ ബന്ധുവായ സതീശന്‍ നേരത്തെ ജേക്കബ് തോമസിന്‍റെ ഭാര്യ പ്രതിയായ വനഭൂമി കയ്യേറ്റ കേസില്‍ അദ്ദേഹത്തിന്‍റെ നിയമോപദേശകനായിരുന്നുവെന്ന് പറയുന്നു.
വിജിലന്‍സ് ആവശ്യപ്പെടാതെ തന്നെ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടര്‍ ഈ കേസില്‍ ഹാജരായത് അദ്ദേഹത്തിനു കേസില്‍ സ്പെഷ്യല്‍ താല്പര്യം ഉണ്ടെന്നതിനു തെളിവായി വ്യാഖ്യാനിക്കപെടുന്നു.
ആറ് ഹര്‍ജികളാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എത്തിയത്. ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍, ബാറുടമ ബിജു രമേശ്, ബി.ജെ.പി നേതാവ് വി.മുരളീധരന്‍ എന്നിവര്‍ ഹര്‍ജി നല്‍കി.
മന്ത്രി വി.എസ് സുനില്‍ കുമാര്‍, എഴുത്തുകാരി സാറാ ജോസഫ് തുടങ്ങിയവരും നേരത്തെ ഹര്‍ജി നല്‍കിയിരുന്നു. ബാര്‍ കോഴ കേസ് പരിഗണിക്കുന്ന വിജിലന്‍സ് കോടതിയില്‍ ഹര്‍ജികള്‍ നല്‍കിയത്. ഹര്‍ജികള്‍ പരിഗണിക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി