ഉദയംപേരൂർ : എസ്എസ്എൽസിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ പിറവം വെളിയനാട് ഭവിത ബൈജുവിനെ ഉദയംപേരൂർ പ്രിയദർശനി സാംസ്കാരികവേദി അനുമോദിച്ചു.ഉദയം പേരുമായി യാതൊരു ബന്ധവുമില്ലാത്ത ഭവിതയെ അനുമോദിച്ചതിനു പിന്നിൽ ഒരു നന്മ മനസ്സിലെ സ്നേഹ സ്മരണയായിരുന്നു .വെളിയനാട് വാളകത്ത് ബൈജുവിനെ ചിലരെങ്കിലും ഓർക്കുന്നുണ്ടാകും . ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ തമിഴ്നാട് അവിനാശിയിലുണ്ടായ കെഎസ്ആർടിസി ബസ് അപകടത്തിൽ മരിച്ച കണ്ടക്ടർ ബൈജുവിനൊപ്പം അപകടത്തിൽ ഡ്രൈവർ വി. ഡി ഗിരീഷും മരണമടഞ്ഞിരുന്നു.
കോർപ്പറേഷന്‍റെ എറണാകുളം ഡിപ്പോയിൽ ആയിരുന്നു ഈ മാതൃക ഉദ്യോഗസ്ഥർ ജോലിചെയ്തിരുന്നത് .കേവലം ജോലി എന്നതിലുപരി യാത്രക്കാർക്കായി ആത്മാർഥ സേവനം ചെയ്തുകൊണ്ട് കെഎസ്ആർടിസിയുടെ യശ്ശസ് ഉയർത്തിയവർ ആയിരുന്നു ഇരുവരും.
പ്രളയകാലത്ത് അയൽസംസ്ഥാനങ്ങളിൽ ബസ് സർവീസ് നടത്തുന്ന വേളയിൽ അവിടെ നിന്നും കേരളത്തിലേക്ക് നൽകാനായി കൊടുത്തുവിടുന്ന ഭക്ഷ്യ വസ്തുക്കളും മറ്റും ഇവിടെ കൊണ്ടുവന്ന് ദുരിതാശ്വാസ കേന്ദ്രത്തിൽ വിതരണംചെയ്യുമായിരുന്നു ഇവർ.ബൈജു ഉദയംപേരൂർ ഉള്ള ദുരിതാശ്വാസ ക്യാമ്പിനുള്ളിൽ ഭക്ഷ്യവസ്തുക്കൾ എത്തിച്ച് നാട്ടുകാർക്ക് പ്രിയങ്കരനായി മാറി.
അവിനാശിയില്‍ നടന്ന അപകടത്തിൽ ബൈജു മരിച്ച വിവരം അറിഞ്ഞപ്പോൾ ഉദയം പേരൂര്‍ക്കാര്‍ ദുഃഖിതരായിരുന്നു. ദുരിതാശ്വാസക്യാമ്പുകളിൽ ലഭിക്കുന്ന വസ്തുക്കൾ അടിച്ചുമാറ്റുന്നവരുള്ള കേരളത്തില്‍ തങ്ങൾക്ക് ലഭിക്കുന്ന ഭക്ഷ്യസാധനങ്ങളും പച്ചക്കറികളും മറ്റും സഹജീവികൾക്ക് വിതരണം ചെയ്ത് ബൈജു ഇവിടെയും മാതൃകയായിരുന്നു.
ആ സുമനസ്സിന്‍റെ മകൾ എസ്എസ്എൽസിക്ക് ഉന്നത വിജയം കരസ്ഥമാക്കിയപ്പോൾ ബൈജുവിന് സ്മരണാഞ്ജലി അർപ്പിക്കാൻ പ്രിയദർശിനി സാംസ്കാരിക വേദി പ്രവർത്തകർ പ്രസിഡന്റ് ബാരിഷ് വിശ്വനാഥന്‍റെ നേതൃത്വത്തില്‍ ഭവിത ബൈജുവിനെ അനുമോദിക്കാൻ തീരുമാനിക്കുകയായിരുന്നു. അനുമോദന യോഗത്തിൽ വച്ച് അനൂപ് ജേക്കബ് എംഎൽഎ ഭവിതയ്ക്ക് പുരസ്കാരം നൽകി. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയൻ കുന്നേല്‍, ബാരിഷ് വിശ്വനാഥ് തുടങ്ങിയവർ സംസാരിച്ചു.