മുംബൈ: വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ യുഎഇയിലേക്ക് മാറ്റാന്‍ ഗവേണിംഗ് കൗണ്‍സില്‍ നിര്‍ദേശിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താനാണ് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ ഇത്തരത്തില്‍ ഒരു തീരുമാനം കൈകൊണ്ട്. യുഎഇയും അനുകൂല നിലപാടാണ് തീരുമാനത്തോട് സ്വീകരിച്ചത്.
എന്നാൽ, ഈ നിർദ്ദേശം തള്ളിയ ബിസിസിഐ, ബയോ സെക്യുർ ബബ്ൾ സംവിധാനം രൂപീകരിച്ച് മത്സരങ്ങൾ ഇന്ത്യയിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഈ സീസൺ യുഎഇയിൽത്തന്നെ നടത്തുന്നതായിരുന്നു നല്ലതെന്ന് ഐപിഎൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയ ഓസീസ് താരം ആദം സാംപയും അഭിപ്രായപ്പെട്ടിരുന്നു.
കോവിഡ് വ്യാപനം രൂക്ഷമാകുകയും ബയോ സെക്യുർ ബബ്ളിലുള്ള താരങ്ങൾക്ക് ഉൾപ്പെടെ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തതോടെ ഐപിഎൽ 14–ാം സീസൺ അനിശ്ചിത കാലത്തേക്ക് നിർത്തിവയ്ക്കാൻ ബിസിസിഐ തീരുമാനിച്ചിരുന്നു.
ഇന്ന് ഡല്‍ഹി കാപിറ്റല്‍സിന്റെ അമിത് മിശ്ര, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വൃദ്ധിമാന്‍ സാഹ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ റൈഡേഴ്‌സിന്റെ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബൗളിങ് കോച്ച് എല്‍ ബാലാജി, സിഇഒ കാശി വിശ്വനാഥന്‍, എന്നിവര്‍ക്ക് പോസിറ്റീവായിരുന്നു. ഇതോടെ താരങ്ങളുടെ ആരോഗ്യം മുന്‍നിര്‍ത്തി ഐപിഎല്‍ പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
ഐപിഎല്‍ താത്കാലികമായി നിര്‍ത്തിയതോടെ കനത്ത സാമ്പത്തിക നഷ്ടമാണ് ബിസിസിഐക്ക് അഭിമുഖീകരിക്കേണ്ടി വരിക. രണ്ടായിരം കോടിയിലധികം രൂപ നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍.