ബാംഗ്ലൂർ: ഫേസ്ബുക്ക് പരസ്യം കണ്ട് ഭക്ഷണം ഓർഡർ ചെയ്ത സ്ത്രീക്ക് 50,000 രൂപ നഷ്ടപ്പെട്ടു. 58 കാരിയായ സവിത ശർമയാണ് ഫേസ്ബുക്ക് വഴിയുള്ള തട്ടിപ്പിന് ഇരയായതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 250 രൂപയ്ക്ക് ഒരു മീൽസ് വാങ്ങിയാൽ മറ്റൊരു മീൽസ് സൗജന്യം എന്ന പരസ്യമാണ് ഇവർ ഫേസ്ബുക്കിൽ കണ്ടത്.
പരസ്യത്തിൽ നൽകിയ നമ്പറിലേക്ക് വിളിച്ചപ്പോൾ 10 രൂപ മുൻകൂറായി നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ബാക്കി തുക ഡെലിവറി സമയത്ത് നൽകണമെന്ന വ്യവസ്ഥയിലാണ് ഇവർ മീൽസ് ഓർഡർ ചെയ്തത്.
തുടർന്ന് ഓൺലൈൻ വഴി ഒരു ഫോം പൂരിപ്പിക്കാനുള്ള ലിങ്ക് ഇവർക്ക് നൽകുകയായിരുന്നു. അതിൽ അവരുടെ ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ പിൻ നമ്പർ സഹിതം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ശ്രദ്ധിക്കതെ എല്ലാ വിവരങ്ങളും അവർ നൽകുകയായിരുന്നു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ 49,996 രൂപ അവരുടെ അക്കൗണ്ടിൽ നിന്ന് പിൻവലിക്കപ്പെട്ടു.
താൻ തട്ടിപ്പിനിരയായെന്ന് മനസിലാക്കിയ ഉടനെ തന്നെ അവർ അതേ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നമ്പർ സ്വിച്ച് ഓഫായ നിലയിലായിരുന്നു. തുടർന്ന് അവർ പൊലീസിൽ പരാതി നൽകി.