ബെൻസ് എന്നാൽ നമുക്ക് ആഡംബരത്തിന്റേയും ആഢ്യത്വത്തിന്റേയും ചിഹ്നമാണ്. ഇന്ന് ഇന്ത്യൻ വിപണിയിൽ ലോകോത്തര ആഡംബര വാഹന നിർമാതാക്കളെല്ലാം തന്നെ സാന്നിധ്യമറിയിച്ചിട്ടുണ്ടെങ്കിലും ബെൻസിന് ഒരു പ്രത്യേക സ്ഥാനമുണ്ട്.
ഒരുപക്ഷേ ഇന്ത്യൻ വിപണിയിൽ ആദ്യമെത്തിയ ബെൻസുകളുടെ തലയെടുപ്പായിരിക്കും നമുക്ക് ആവിശ്വാസം തന്നത്. ഇന്നും ആ ക്ലാസിക് സൗന്ദര്യം കാത്തു സൂക്ഷിക്കുന്ന നിരവധി കാറുകൾ നമുക്കിടയിലുണ്ട്. അതിലൊന്നാണ് ഇ220.
ടാറ്റ എൻജിനീയറിങ് ആൻഡ് ലോക്കോമോട്ടീവ് കമ്പനി എന്ന ടെൽകോയുമായി (ഇന്നത്തെ ടാറ്റ മോട്ടോഴ്സ്) സഹകരിച്ചാണ് മെഴ്സിഡീസ് ബെൻസ് ഇന്ത്യയിൽ വേരുറപ്പിച്ചത്. ആദ്യ കാലങ്ങളിൽ കാറിന്റെ ഘടകങ്ങൾ ഇറക്കുമതി ചെയ്ത് ടെൽകോയുടെ ഫാക്ടറിൽ അസംബിൾ ചെയ്തായിരുന്നു വിൽപന. അതിനൊന്നാണ് ഈ കൊമ്പൻ.
ഇന്ത്യയ്ക്കായി നിർമിച്ച ഈ കാർ പുറത്തിറങ്ങിയത് 1996 ലാണ്. ഡബ്ല്യു 124 ഷാസിയിൽ പുറത്തിറങ്ങിയ കാർ ബെൻസിന്റെ പെർഫെക്ട് എൻജിനീയറിങ്ങിന്റെ ഉത്തമ ഉദാഹരണമാണ്. ഈ തലമുറ മുതലാണ് ഇ ക്ലാസ് എന്ന പേര് കാറിന് വന്നുതുടങ്ങിയത്. രണ്ടു സോൺ എസി, പവർ ആന്റിന, ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ മിറർ, ഹൈറ്റ് അഡ്ജസ്റ്റബിള്‍ സീറ്റ്ബെൽറ്റ് തുടങ്ങി ഇപ്പോൾ നമുക്കു പരിചിതമായ ഫീച്ചറുകൾ 25 വർഷം മുമ്പേ ഈ കാറിലുണ്ടായിരുന്നു. മെഴ്സിഡീസിന്റെ ഏറ്റവും മികച്ച ബിൽഡ് ക്വാളിറ്റിയുള്ള വാഹനങ്ങളിലൊന്നായിരുന്നു ഇത്. പുറത്തിറങ്ങി 25 വർഷം കഴിഞ്ഞെങ്കിലും നിർമാണ നിലവാരത്തിന്റെ ഗുണം കാണാനുണ്ട്.
വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് സിംഗിൾ ആം വൈപ്പർ. വിൻഡ് സ്ക്രീനിന്റെ 86 ശതമാനം വരെ കവർ ചെയ്യുന്ന സിംഗിള്‍ ആം വൈപ്പറാണ് ഈ ബെൻസിൽ. നാലു ഡിഗ്രി മോഷനുള്ള വൈപ്പർ ഒരു വിസ്മയം തന്നെയാണ്. സൂപ്പർകാർ നിർമാതാക്കളായ കോണിസേഗ് ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തങ്ങളുടെ കാറുകളിലെ വൈപ്പർ നിർമിച്ചിരിക്കുന്നത്.
ഓരോ പത്തുമിനിറ്റിലും പുറത്തുനിന്ന് ഫ്രഷ് എയർ എടുക്കുന്ന തരത്തിലാണ് ഈ ബെൻസിന്റെ ഓട്ടമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ. 2.2 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന കാറിന് 150 ബിഎച്ച്പി കരുത്തും 210 എൻഎം ടോർക്കുമുണ്ട്. 100 കിലോമീറ്റർ വേഗത്തിലെത്താൻ 11 സെക്കൻഡ് മാത്രം മതി. വിപണിയിലെത്തിയ കാലത്ത് ഏകദേശം 24 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ വില.