കൊച്ചി: ബവ് ക്യൂ ആപ് പദ്ധതി പൊളിഞ്ഞതോടെ ഫെയർകോഡ് ടെക്നോളജീസ് ഉടമകൾ ഓഫിസിൽനിന്ന് സ്ഥലം വിട്ടു. ഓഫിസ് അകത്തുനിന്ന് പൂട്ടിയിട്ടിരിക്കുകയാണ്. ഇളങ്കുളം ചെലവന്നൂർ റോഡിലെ ഇവരുടെ ഓഫിസിൽ ഏതാനും ജോലിക്കാർ മാത്രമാണ് ഇന്നെത്തിയത്. കമ്പനി ഉടമകളാരും സ്ഥലത്തില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നു നിർദേശമുള്ളതായും ഓഫിസ് തുറന്നു പുറത്തു വന്ന ജീവനക്കാരിലൊരാളെന്നു പരിചയപ്പെടുത്തിയ യുവാവ് പറഞ്ഞു.
അതേസമയം ഡയറക്ടർ ബോർഡ് അംഗങ്ങൾ ഉൾപ്പടെ ആരും ഫോണെടുക്കാനോ പ്രതികരിക്കാനോ തയാറായിട്ടില്ല. സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉണ്ടായതിനെത്തുടർന്ന് മദ്യ ആപ്പുമായി ബന്ധപ്പെട്ട മേയ് 16നു ശേഷം ആപ്പുമായി ബന്ധപ്പെട്ട് ഫെയർകോഡ് കമ്പനി ഫെയ്സ്ബുക്ക് പേജിൽനിന്ന് പിൻവലിച്ചു.
ഇന്നലെവരെ പോസ്റ്റുകൾ ഫെയ്സ്ബുക്ക് പേജിലുണ്ടായിരുന്നു. ബവ്കോയ്ക്കായി മദ്യവിതരണ ആപ്പ് തയാറാക്കിയത് എറണാകുളത്തുള്ള ഫെയർകോഡ് കമ്പനിയാണ്. ആപ് സംബന്ധിച്ച് ആളുകളുടെ ചോദ്യങ്ങൾക്ക് ഇവർ നേരത്തെ ഫെയ്സ്ബുക്ക് പേജിലൂടെ മറുപടി നൽകിയിരുന്നു. ഇതെല്ലാം പൂർണമായും നീക്കം ചെയ്തിട്ടുണ്ട്.
നിശ്ചിത സമയം കഴിഞ്ഞിട്ടും ആപ് ലഭിക്കാത്തതിനെത്തുടർന്ന് സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. മികച്ച സേവനം നൽകാൻ ആപ് നിർമാതാക്കൾ പരാജയപ്പെട്ടെന്നായിരുന്നു പ്രധാന വിമർശനം.
കോവിഡ് വാക്സിനു വേണ്ടിപോലും ഇത്രയും കാത്തിരുന്നിട്ടില്ല– സമൂഹ മാധ്യമത്തിൽ വന്ന ഒരു കമന്റ് ഇങ്ങനെ. ബവ് ക്യൂ ആപ്പിനായി തിരയുമ്പോൾ കൃഷി ആപ്പാണ് വരുന്നതെന്നും ഗതികെട്ട് അത് ഡൗൺലോഡ് ചെയ്ത് 4 വാഴവച്ചെന്നുമാണ് മറ്റൊരു കമന്റ്. വാഴ കുലയ്ക്കുമ്പോഴെങ്കിലും ആപ് വരുമോയെന്നും ആപ് നിർമാതാക്കളായ ഫെയർകോഡ് കമ്പനിയുടെ ഫെയ്സ്ബുക്ക് പേജിൽ ഉപഭോക്താക്കൾ കുറിച്ചു.