ഭാവനയുടെ അതിപ്രസരമില്ലാത്ത, വൈകാരികമായി കരുത്തുള്ള സാമൂഹിക പരിസരങ്ങളിൽ നിരന്തരം കാണാവുന്ന ജീവ സ്പന്ദനമാണ്,
ഭാസ്‌ക്കരൻ കരിങ്കപ്പാറയുടെ കഥകളുടെ അവലംബം. കഥയെഴുത്തിന്റെ പരിമിതി മറികടക്കാനും ഗൃഹാതുര സ്മരണയുണർത്താനും ഇദ്ദേഹത്തിന് കഴിയുന്നു എന്നതാണ് ഈ എഴുത്തുകാരന്റെ മഹത്വമെന്ന് ആർക്കും വിലയിരുത്താനാകും.
കഥയെഴുത്തിനെ കൂടുതൽ ഗൗരവമായി തന്നെയാണ് എഴുത്തുകാരൻ സമീപിക്കുന്നത്. കഥാപാത്രങ്ങളുടെ ഓർമകളിലൂടെയാണ് ഭാസ്കരന്റെ ചില കഥകൾ പുരോഗമിക്കുന്നത്.
അതിനു കാലത്തിന്റെ പിൻബലവുമുണ്ട്. അദ്ദേഹത്തിന്റെ പൊതു സ്വഭാവമായി ആസ്വാദകർ വിലയിരുത്തിയിട്ടുള്ളതു വളരെ ജാഗ്രതയോടെ നിലനിർത്തിയ ചുറ്റുമുള്ള ജീവിതാനുഭവമാണ്.
മലപ്പുറം ജില്ലയിലെ ഒഴൂർ പഞ്ചായത്തിൽ കരിങ്കപ്പാറയിലെ ഒരു സാധാരണ കുടുംബത്തിൽ ജനനം. ചെട്ടിയാംകിണർ ഗവ.ഹൈസ്‌കൂളിലും ഫാറൂഖ് കോളേജിലും പഠനം.
കലാ സാംസ്കാരിക സംഘടനകളിൽ ഇന്നും സജീവമാണ്. പുരോഗമന കലാ സാഹിത്യ സംഘം,കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടനകളിലും പ്രവർത്തിക്കുന്നു. ഭാര്യ:പി. ഗിരിജ. ഷിജിത്ത്, ഷിജിത എന്നീ രണ്ടു മക്കൾ.
ആദ്യ പുസ്തകം അരങ്ങിലെ സ്വപ്‌നങ്ങൾ. തന്റെ ദീർഘ കാലത്തെ നാടക ബോധത്തിൽ നിന്നും അരങ്ങിനെ പിന്തുടരുന്ന അനുഭവത്തിൽ നിന്നും രൂപംകൊണ്ടവയാണ് അഞ്ചു നാടകങ്ങളുടെ ഈ സമാഹാരം.
ഇതിവൃത്തം, കഥാപാത്രം, സംഭാഷണം, സംഘട്ടനം, ഏതു നാടകത്തെയും നാടകമാക്കാൻ പോന്ന അടിസ്ഥാന ഘടകങ്ങൾ അരങ്ങിലെ സ്വപ്നങ്ങളിലുണ്ട്. നമ്മുടെ നിഗമനങ്ങൾ തെറ്റരുത്. സാധ്യതകൾ സ്വയം നഷ്ടപ്പെടുത്തരുത്. അപ്പോൾ ലോകം കൂടുതൽ മനോഹരമാകുന്നതുപോലെ തോന്നും.
ഭാസ്കരന്റെ കാര്യത്തിൽ ഈ പ്രതീക്ഷയുടെ വെട്ടം പ്രത്യാശയും കരുതലുമായി നിലകൊള്ളുകയാണ്. ഒരു നല്ല തിരക്കഥാകൃത്ത് എന്ന നിലയിലേക്കും ഭാസ്കരന്റെ ജീവിതം മാറിക്കഴിഞ്ഞിരിക്കുകയാണ്.
പുതിയ പുസ്തകം പ്രകാശിതമാകും മുമ്പേ 'അടുക്കള' എന്ന കഥക്ക്
ചിത്ര രശ്മി പ്രൊഡക്ഷൻസ് ദൃശ്യഭാഷ്യം ഒരുക്കിയിരിക്കുന്നു.
നാലു കഥകളാണ് പുതിയ പുസ്തകമായ 'ഇന്നലെ, ഇന്ന്, നാളെ'യിലെ ഉള്ളടക്കം.
കാലം അതിന്റെ വഴിയിൽ ചില അടയാളപ്പെടുത്തലുകൾ കൂടി ചേർക്കപ്പെടുന്നതാണ് പുസ്തകത്തിലെ മഞ്ഞുരുകും താഴ്‌വര എന്ന കഥ.
പ്രയാസങ്ങളോടെ തട്ടി തടഞ്ഞു വന്ന വഴികളെക്കുറിച്ചും സർഗാത്മകതയുടെ പുതിയ ഇടത്താവളങ്ങളെക്കുറിച്ചും ഇന്നലെകളിൽ ഇത്തിരി തണലിനായ് അലഞ്ഞിരുന്ന മനസ്സും ഓരോർമപ്പെടുത്തലായി കൂടെയുണ്ട്.
ഭാസ്കരൻ കരിങ്കപ്പാറ അഞ്ചു നാടകങ്ങൾ എഴുതി. ചെറുതും വലുതുമായ അനേകം നാടകങ്ങളുടെ അരങ്ങിൽ ഒരാളായി. വരയിലും വർണ്ണത്തിലും ശില്പ നിർമാണത്തിലും ഏകാങ്കത്തിലും ഈ കലാകാരന്റെ സമർപ്പണം ഉണ്ടായിട്ടുള്ളതുകൊണ്ട് സ്വന്തം കഥകൾക്ക് ചിത്രാവിഷ്‌ക്കാരം നൽകിയതും തനിച്ചാണ്.
കഥയെഴുത്തിന്റെ വഴിയിലിറങ്ങുമ്പോൾ തനിക്ക് പറയാനുള്ളതെല്ലാം നേരെചൊവ്വേ പറയുക എന്ന രീതിയാണുള്ളത്.അതിനാൽ ചിന്തിക്കാനും ഓർമകളിൽ സൂക്ഷിക്കാനും അദ്ദേഹത്തിന്റെ രചനകൾക്ക് കഴിയുന്നു.
നാം വലിയവരായി എന്ന് കരുതുന്നിടത്ത് സർഗാത്മകത നിർവീര്യമാകും. കലയും സാഹിത്യവും പ്രവിശാലമാണെന്നും ഓരോ നിമിഷവും ജീവിതത്തെക്കുറിച്ച് പലതും പഠിക്കാനുണ്ടെന്നും കരുതുന്നതിലാണ് ഭാസ്‌കരന്റെ എഴുത്ത് ലക്ഷ്യം കൈവരിക്കുന്നത്.
രചനകളിലെല്ലാം സാങ്കേതിക പരാമർശങ്ങൾ ഒഴിവാക്കി പ്രായോഗിക ജീവിതത്തിലെ കാര്യങ്ങൾ നാട്ടുശൈലിയിൽ അവതരിപ്പിക്കാനാണ് ഭാസ്കരൻ ശ്രമിച്ചിട്ടുള്ളത്.
അടുക്കളയെന്ന കഥയും ജീവിതത്തിന്റെ നോവിലേക്കും വിശപ്പെന്ന മഹാ സത്യത്തിലേക്കും ശ്രദ്ധ ക്ഷണിക്കുന്നവയാണ്. മനുഷ്യ ജീവിതത്തിന് ഒഴിച്ചുകൂടാൻ പറ്റാത്ത പലതും ഇന്നിന്റേയും നാളെയുടെയും നന്മയെ ഉണർത്താൻ കഴിവുള്ള ആവിഷ്ക്കാരമായി ഉദാത്തമായ തലങ്ങളിലേക്ക് അവ ഉയരുന്നുണ്ട്.
പരസ്പര വിരുദ്ധമായ രണ്ട് മേഖലകൾ തന്നെയാണ് കഥയും എഴുത്തും തന്റെ ഔദ്യോഗിക ജോലിയും. എല്ലാം ഒരുമിച്ചു കൊണ്ടു പോവുക എന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല.
മൂര്‍ച്ചയേറിയ ചിന്തയും ലളിതസുന്ദരമായ ശൈലിയും ജീവല്‍സ്പര്‍ശിയായ പ്രമേയവുമായിരുന്നു ഭാസ്കരൻ സാന്നിധ്യമറിയിച്ച നാടകങ്ങൾ.
വിഷയവൈവിധ്യം കൊണ്ടും പങ്കാളിത്തത്തിലെ ഊര്‍ജ്ജം കൊണ്ടും സാമൂഹിക മാറ്റത്തിൽ മറ്റേതൊരു കലാരൂപങ്ങളെക്കാളും മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് നാടകകല.
അരങ്ങെന്നും ഏകാങ്കമെന്നും സാമൂഹിക മാറ്റമെന്നും പറയുമ്പോള്‍ കേരളീയമായ ഉണർവിന് ആക്കംകൂട്ടിയ നാടക പ്രതിഭകളായ അനേകം പേരും നാടകസംഘങ്ങളും ഭാസ്കരന്റെ മനസില്‍ നിറയുന്നു.
സാമൂഹിക വിപത്തുകള്‍ക്കുനേരെ പ്രതികരിച്ച ഓരോനാടകങ്ങളും കലാവഴിയിലെ നാഴികക്കല്ലുകളാണ്. സമൂഹത്തെ പിടിച്ചുകെട്ടാനും പുറകോട്ടു വലിക്കാനും ശ്രമിച്ചവരൊക്കെ നാടകത്തെ ഭയപ്പെട്ടതും അതുകൊണ്ടുതന്നെ.
ചെറുപ്പം മുതലേ നാടകങ്ങളോടായിരുന്നു പ്രിയം. എന്തിനോടും പ്രതികരിക്കുക എന്നതിന് സാക്ഷാത്ക്കാരമായി എഴുതാറുണ്ടായിരുന്നു. അതിനുള്ള പ്രചോദനം ഒരു പക്ഷേ തീക്ഷ്ണമായ ജീവിതത്തിൽ നിന്നുംകിട്ടിയതായിരിക്കുമെന്നാണ് ഭാസ്കരൻ കരുതുന്നത്.
അച്ഛനും അമ്മയും അവരനുഭവിച്ച ദാരിദ്ര്യത്തിന്റെ വിവശതകളും കണ്ണിലുടക്കിയിട്ടുണ്ടാകാം. ചിലത് മനസ്സിൽ അവശേഷിച്ചിട്ടുണ്ടാകാം.
കഥകൾ കുട്ടിക്കാലം മുതലേ ആഗ്രഹത്തെ നിരന്തരം പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്ന സംഗതിയായിരുന്നു.
ഇപ്പോഴാണ് മറ്റൊരു യാദൃശ്ചികത സംഭവിക്കുന്നത്. അത് കാഴ്ച പകരുന്ന ആവിഷ്ക്കാരങ്ങളിൽ കൂടി ഭാഗഭാക്കാവുക എന്നതാണ്. നമുക്കും എത്ര പെട്ടന്നാണ് കലയുടെ ആസ്വാദന വൈവിധ്യം സംഭവിക്കുന്നത്.
കലയിലെ കരവിരുതുകൾ എത്ര മൂർച്ചയേറിയതും ലജ്ജയും മൂല്യവും നിരാകരിക്കപ്പെട്ടവയുമാണ്. യഥാർത്ഥത്തിൽ എന്തു നല്ല പുരോഗതിയാണ് നമുക്കും കലക്കും ഉണ്ടായിട്ടുള്ളത്, ഭാസ്കരൻ ചോദിക്കുന്നു.