ബിഹാറിലെ എൻഡിഎ സഖ്യത്തെ നിതീഷ് കുമാർ തന്നെ നയിക്കുമെന്ന് ജെഡിയു. ബിഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ അടക്കമുള്ള ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി സഖ്യം പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ബിജെപിക്കു മുന്നറിയിപ്പെന്ന നിലയിൽ സംസ്ഥാനത്തു സഖ്യത്തിന്റെ നേതൃത്വം പൂർണമായി ഏറ്റെടുക്കുന്നതായി ജെഡിയു പ്രഖ്യാപിച്ചത്.
നിതീഷ് കുമാറാണ് ബിഹാറിൽ എൻഡിഎയുടെ മുഖം. അതുകൊണ്ടുതന്നെയാണ് അദ്ദേഹം മുഖ്യമന്ത്രിയായത്. മുന്നണിയിലെ പ്രധാന ശക്തി ജെഡിയുവാണ്- ജെഡിയു ദേശീയ ജനറൽ സെക്രട്ടറി പവൻ വർമ പറഞ്ഞു. പാർട്ടിയുടെ മുതിർന്ന നേതാക്കളുമായി പാറ്റ്നയിൽ മുഖ്യമന്ത്രിയുടെ വസതിയിൽ കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പവന്റെ പ്രസ്താവന. 2015 ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയു-ആർജെഡി-കോണ്ഗ്രസ് സഖ്യത്തിനായി തന്ത്രങ്ങളൊരുക്കിയ പ്രശാന്ത് കിഷോറും യോഗത്തിൽ പങ്കെടുത്തിരുന്നു.
ഉപതെരഞ്ഞെടുപ്പ് തോൽവികൾക്കുശേഷം സഖ്യകക്ഷിയായ ബിജെപിയോടു നിലപാട് കടുപ്പിക്കാനാണു ജെഡിയുവിന്റെ തീരുമാനം. ബിജെപിക്കു മുൻഗണന നൽകിയാൽ 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ അവർക്കു നൽകേണ്ടിവരുമെന്നും നിതീഷ് ഭയക്കുന്നു. അതേസമയം, എൻഡിഎ സഖ്യത്തിൽ ഭിന്നതകളൊന്നുമില്ലെന്നും എല്ലാം ചർച്ചകളിലൂടെ തീരുമാനിക്കുമെന്നും ബിഹാർ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീൽ മോദി പറഞ്ഞു.