തിരുവനന്തപുരം: അഞ്ചു പതിറ്റാണ്ട് 5000ത്തിലേറെ ഗാനങ്ങൾ. ബിച്ചു തിരുമലയെന്ന ഗാന രചയിതാവിനെ മലയാളി എങ്ങനെ മറക്കും. മലയാള സിനിമാ ഗാന രചനയിൽ എന്നും തൻ്റെതായ ഇടം കണ്ടെത്തിയതാണ് ബിച്ചു തിരുമല എന്ന ഗാന രചയിതാവിൻ്റെ നേട്ടം. ഹിറ്റുകൾ തന്നെയാണ് ആ തൂലികയിൽ നിന്നും പിറവിയെടുത്തത്.
ബിച്ചു തിരുമലയുടെ പാട്ട് മൂളാത്ത മലയാളികൾ ഉണ്ടാകില്ല. മെലഡിയും അടി പൊളിയുമൊക്കെയായി ആ പാട്ടുകളങ്ങനെ വിരിഞ്ഞു. ഓലത്തുമ്പത്തിരുന്ന് ഊഞ്ഞാലാടും ചെല്ലപൈങ്കിളി... എന്നതടക്കം താരാട്ടുപാട്ടുകളിൽ നിരവധി ഹിറ്റുകൾ.
മിഴിയോരം നനഞ്ഞൊഴുകും, തേനും വയമ്പും, കണ്ണീർക്കായലിലേതോ കടലാസിൻ്റെ തോണി, പച്ചക്കറിക്കായ തട്ടിൽ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി... പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി... മലയാളി ഏറ്റു പാടിയ പാട്ടുകൾ നിരവധി.
കാവ്യസാന്ദ്രമായിരുന്നു ബിച്ചു തിരുമലയുടെ വരികൾ. ലളിതമായ വരികൾ അർത്ഥ പൂർണമായിരുന്നു. ആരെയും കണ്ണീരണിയിക്കുന്ന വരികളെഴുതിയ ബിച്ചുവാണ് യോദ്ധയിലെ പടകാളി ചന്ധി ചങ്കരി പോർക്കലി എഴുതിയതെന്ന് മലയാളിക്ക് വിശ്വസിക്കാൻ പ്രയാസമുണ്ടാകും.