തൃശൂർ: കൊരട്ടി ദേശീയപാതയിൽ വൻ കഞ്ചാവ് വേട്ട. 200 കിലോയിലധികം വരുന്ന കഞ്ചാവുമായി അഞ്ച് പേരെ പോലീസ് പിടികൂടി. ലാലൂർ സ്വദേശി ജോസ്, മണ്ണൂത്തി സ്വദേശി സുബീഷ്, പഴയന്നൂർ സ്വദേശി മനീഷ്, തമിഴ്‌നാട് സ്വദേശി സുരേഷ്, താണിക്കുടം സ്വദേശി രാജീവ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
കാറിലും ലോറിയിലുമായാണ് ഇവർ കഞ്ചാവ് കടത്തിയത്. ഇവരുടെ വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൊരട്ടി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ദേശീയ പാതയിൽ നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് അഞ്ചംഗ സംഘം കുടുങ്ങിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കേരളത്തിലെ ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യാനായി വിശാഖപട്ടണത്ത് നിന്നും തമിഴ്‌നാട് വഴിയാണ് ഇവർ കഞ്ചാവ് കടത്തിയത്. ലോറിയുടെ പുറകിൽ സംശയം തോന്നിപ്പിക്കാത്ത രീതിയിൽ ടാർപ്പ ഇട്ട് മൂടിയ നിലയിലായിരുന്നു കഞ്ചാവ്. ലോറിയിലെ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാറിലെ സംഘത്തേയും പോലീസ് അറസ്റ്റ് ചെയ്യുന്നത്.