നവാദ: മൂന്ന് സന്യാസിനിമാര്‍ കൂട്ടബലാത്സംഗത്തിനിരയായി. ബിഹാറിലെ നവാദ ജില്ലയിലുള്ള സന്ത് കുടിര്‍ ആശ്രമത്തിലാണ് സംഭവം. സംഭവത്തില്‍ പ്രതികളായ ആശ്രമത്തലവനുള്‍പ്പെടെ 13 പേര്‍ ഒളിവിലാണ്.
2017 ഡിസംബര്‍ നാലിനായിരുന്നു സംഭവം നടന്നത്. ആശ്രമത്തിന്റെ തലവന്‍ തപസ്യാനന്ദും മറ്റ് 12 പേരും ചേര്‍ന്നാണ് സന്യാസിനിമാരെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് ജില്ലാ എസ്.പി. വികാസ് ബര്‍മന്‍ പറഞ്ഞത്. അന്വേഷണം തുടരുകയാണെന്നും പ്രതികളെ കണ്ടെത്താന്‍ കര്‍ശന പരിശോധന നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് സന്യാസിനിമാരെയും ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. റെയ്ഡ് നടത്തി പൊലീസ് ആശ്രമം പൂട്ടിച്ചു.
രാത്രി ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കുകയായിരുന്ന സന്യാസിനിമാരുടെ താമസസ്ഥലത്തേക്ക് 6 പുരുഷന്‍മാരെത്തുകയായിരുന്നു. ”വാതില്‍ തുറന്ന ഉടന്‍ അവര്‍ ഞങ്ങളെ ഓരോരുത്തരെ ഓരോ റൂമുകളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി തോക്കിന്‍ മുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു”, ബലാത്സംഗത്തിന് ഇരയായ ഒരു സന്യാസിനി പറഞ്ഞു. ഇവരെല്ലാം ഇതേ ആശ്രമത്തിലുള്ളവരാണ്. അതേസമയം മറ്റ് ചിലര്‍ പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നു. ഡിസംബര്‍ 12 മുതല്‍ 17 വരെ പീഡനം തുടര്‍ന്നു. പൊലീസില്‍ പറയരുതെന്ന് ഭീഷണി മുഴക്കിയ ശേഷമാണ് അവര്‍ സ്ഥലം വിട്ടത്. സന്യാസിനിമാരില്‍ ഒരാള്‍ ഉത്തര്‍പ്രദേശില്‍ നിന്നും മറ്റുള്ള രണ്ട് പേര്‍ ബിഹാറിലെ ഗയ ജില്ലയില്‍ നിന്നുള്ളവരുമാണ്.
ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ ഒരാശ്രമത്തിലെ സന്യാസിനിമാരെ പീഡിപ്പിച്ച പരാതിയില്‍ തപസ്യാനന്ദിനെതിരേ നേരത്തെയും കേസുണ്ട്. അവിടെനിന്ന് രക്ഷപ്പെട്ട സത്യാനന്ദ് സന്ത് കുടിര്‍ ആശ്രമത്തില്‍ അഭയം തേടുകയായിരുന്നു. ജനുവരി ഒന്‍പതിന് പൊലീസ് അവിടെ പരിശോധന നടത്തിയെങ്കിലും അയാള്‍ രക്ഷപ്പെട്ടെന്ന് എസ്പി പറഞ്ഞു.