കോഴിക്കോട് : സമരം പോലും നടത്തി നാട്ടിൽ പോയ അതിഥിത്തൊഴിലാളികളിൽ ഒരു വിഭാഗം തിരികെ നാട്ടിലേക്ക് വരാനുള്ള ശ്രമത്തിൽ. നാട്ടിലെ ക്വാറന്റീൻ കാലയളവിൽ ലഭിച്ച സൗകര്യങ്ങളുടെ പോരായ്മയാണ് ഇവരുടെ മനം മാറ്റത്തിനു കാരണം.
ബിഹാറിലേക്ക് പോയവരാണ് തിരികെ വരാൻ ശ്രമിക്കുന്നതിൽ അധികവും. കേരളത്തിലേക്ക് തിരികെ വരാനുള്ള പാസ്സിനായി വിവിധ ജില്ലകളിലേക്ക് നൂറിലധികം അപേക്ഷകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്.
ഇവിടെ ആവശ്യപ്പെടുന്ന ഭക്ഷണം, കൃത്യമായ വൈദ്യ പരിശോധന, താമസിക്കാൻ സൗകര്യം എന്നിവ ലഭിച്ചിരുന്നപ്പോൾ നാട്ടിലെത്തിയപ്പോൾ കിടക്കാൻ കട്ടിൽ പോലുമില്ലാത്ത സ്ഥിതിയാണെന്ന് ബിഹാറിലേക്ക് മടങ്ങിയ തൊഴിലാളി ചമൻ പറഞ്ഞു.
ക്വാറന്റീൻ സെന്ററിൽ ഒരു ഹാളിൽ നിലത്തു കള്ളി വരച്ചു അവിടെ കിടക്കാനാണ് നിർദേശിച്ചത്. ശരിക്കു ഭക്ഷണം ലഭിക്കാതെ ‘ചിത്ര കട്ടിലിൽ’ ഉറക്കം വരാതെ കിടക്കുന്ന അവസ്ഥയിലാണിപ്പോൾ. ക്വാറന്റീൻ കഴിഞ്ഞാൽ ജോലി ഇല്ലാത്തതിനാൽ വരുമാനവും ഇല്ല.