കോട്ടയം : കോതനല്ലൂർ തൂവാനിസ ജംക്‌ഷനിൽ പെട്രോൾ പമ്പിനു മുന്നിലെ അപകടത്തിൽ ഒരു ജീവൻ പൊലിഞ്ഞതിന്റെ ഞെട്ടലിൽനിന്നു മോചിതരാകാതെ നാട്ടുകാർ.സ്കൂൾ അധ്യാപിക പ്ലാത്തോട്ടത്തിൽ ബിജിമോളാണ് ശനിയാഴ്ച രാത്രി 8.30 നു സ്കൂട്ടറിൽ ബസ് ഇടിച്ച് മരിച്ചത്.
അമിത വേഗത്തിലെത്തിയ കെഎസ്ആർടിസി ബസ് വളവു വീശിയെടുക്കുന്നതിനിടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ബിജിമോളുടെ ഭർത്താവ് ജോമോനാണു സ്കൂട്ടർ ഓടിച്ചിരുന്നത്.
രണ്ടര വയസ്സുള്ള മകളുമായി ബിജിമോൾ പിൻസീറ്റിലായിരുന്നു. ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നു. തൂവാനിസ ജംക്‌ഷനിലെ വളവിൽ സ്കൂട്ടറിനെ മറികടക്കുന്നതിനിടെ ബസ് സ്കൂട്ടറിന്റെ ഹാൻഡിലിലാണ് ഇടിച്ചത്.
റോഡിലേക്കു വീണ ബിജിമോളുടെ കാലുകളിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി. സാരമായി പരുക്കേറ്റ ബിജിമോൾക്ക് നാട്ടുകാർ സമീപത്തെ കടയിൽ നിന്നു വെള്ളം നൽകി.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.