തിരുവനന്തപുരം: സ്വര്‍ണക്കടത്തിലും ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ള അഴിമതികളിലും മുങ്ങിക്കുളിച്ചു നില്‍ക്കുന്ന സര്‍ക്കാരിന്‍റെ മുഖം രക്ഷിക്കാന്‍ ബാര്‍ മുതലാളി ബിജു രമേശിന്‍റെ വാലും തലയുമില്ലാത്ത ആരോപണം പൊടിതട്ടിയെടുത്ത് എല്‍ഡിഎഫ്. ബിജു രമേശിന്‍റെ ആരോപണം അന്വേഷിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനാണ് എല്‍ഡിഎഫ് തീരുമാനം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടിയും എക്സൈസ് മന്ത്രിയായിരുന്ന ശിവകുമാറിന് 25 ലക്ഷവും നല്‍കിയെന്നായിരുന്നു ബിജു രമേശ് വീണ്ടും ആരോപണം ഉന്നയിക്കുന്നത്. 2015-ല്‍ ഇയാള്‍ തന്നെ ഉന്നയിച്ച ആരോപണമാണ് തെരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടുമുന്‍പെ വീണ്ടും പൊടിതട്ടിയെടുത്തിരിക്കുന്നത്.
കോണ്‍ഗ്രസ് എംപിയും മുന്‍ മന്ത്രിയുമായിരുന്ന അടൂര്‍ പ്രകാശിന്‍റെ മകന്‍റെ ഭാര്യാപിതാവുകൂടിയാണ് അബ്കാരി രംഗത്തെ പ്രഗത്ഭനായ ബിജു രമേശ്.
കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മദ്യബോബിയുടെ നീക്കങ്ങള്‍ പാളുമെന്നും കേരളം മദ്യനിരോധനത്തിലേയ്ക്ക് നീങ്ങുമെന്നുമുള്ള ഭയമാണ് പഴയ ആരോപണം പൊടിതട്ടിയെടുക്കുന്നതിനു പിന്നില്ലെന്നാണ് വിലയിരുത്തല്‍.
സ്വര്‍ണക്കടത്തില്‍ ഓരോ ദിവസവും സര്‍ക്കാരിന്‍റെ മുഖം വികൃതമാകുകയാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറുടെ അറസ്റ്റ് ഉറപ്പായിക്കഴിഞ്ഞു.
മന്ത്രി കെടി ജലീലിനെ കേന്ദ്ര ഏജന്‍സികള്‍ ഈയാഴ്ചതന്നെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്താനൊരുങ്ങുകയാണ്. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും മക്കളുടെയും അറസ്റ്റിനും സാധ്യതയുണ്ട്.
ഈ സാഹചര്യത്തില്‍ സര്‍ക്കാരിനൊരു പിടിവള്ളി എന്ന നിലയിലാണ് മദ്യരാജാവ് ബിജു രമേശിനെ വീണ്ടും രംഗത്തിറക്കിയിരിക്കുന്നത്.
ബിജു രമേശ് തിങ്കളാഴ്ച ഉന്നയിച്ച ആരോപണങ്ങളെല്ലാം 5 വര്‍ഷം മുമ്പ് പറഞ്ഞവ അതേപോലെതന്നെ ആവര്‍ത്തിക്കുകയായിരുന്നു.
3 കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പണം കൊണ്ടുപോയി കൊടുത്തുവെന്നും ജോസ് കെ മാണി അങ്ങോട്ട് ഭീഷണിപ്പെടുത്തുകയും 10 കോടി തനിക്ക് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയെന്നുമാണ് പുതിയ ആരോപണം.
ഇതെല്ലാം 2015-ല്‍ ചാനലുകളായ ചാനലുകളിലെല്ലാം പോയിരുന്ന് ഇയാള്‍ പലതവണ വിളിച്ചു പറഞ്ഞവതന്നെയാണ്. ഇക്കാര്യങ്ങളെല്ലാം അന്ന് ബാര്‍ കോഴ അന്വേഷിച്ചിരുന്ന വിജിലന്‍സ് സംഘം അന്വേഷിക്കുകയും പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കണ്ടെത്തുകയും ചെയ്തതാണ്.
ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്നിനുപോലും തെളിവുനല്‍കാന്‍ ഇയാള്‍ക്ക് കഴിഞ്ഞിട്ടില്ല. പ്രമുഖ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വായില്‍ തോന്നിയതൊക്കെ വിളിച്ചുപറയുകയും അന്വേഷണ സംഘം ചോദിച്ചപ്പോള്‍ കൈ മലര്‍ത്തുകയുമായിരുന്നു ഈ വിരുതന്‍ ചെയ്തിരുന്നത്.
അതിനുശേഷം സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായപ്പോള്‍ പൂട്ടിക്കിടന്ന ബാറുകളില്ലാം പല ഘട്ടങ്ങളായി തുറന്നു. കോവിഡ് കാലത്തുപോലും ബാറുകളില്‍ മദ്യവില്‍പനയ്ക്ക് സര്‍ക്കാര്‍ സാഹചര്യം ഒരുക്കി.
മിക്ക ബാറുകളിലും ഗുണനിലവാരമില്ലാത്ത വ്യാജമദ്യത്തിന്‍റെ വിതരണവും സുലഭമാണ്. ഇതിനിതിരെ എക്സൈസും കണ്ണടയ്ക്കുകയാണ്.
എന്നാല്‍ അഴിമതി, സ്വര്‍ണക്കടത്ത് ആരോപണങ്ങളുടെ നിഴലില്‍ സര്‍ക്കാരിന്‍റെ പ്രതിഛായ മോശമായി വരുന്ന സാഹചര്യത്തില്‍ യുഡിഎഫ് അധികാരത്തിലെത്തുന്നത് തടയുകയാണ് മദ്യലോബിയുടെ പുതിയ നീക്കത്തിന്‍റെ പിന്നിലെ തന്ത്രം.
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ബാര്‍ലോബിയോട് പ്രതികാരം ചെയ്യുമെന്ന ചിന്ത അവര്‍ക്കുണ്ട്. എങ്കിലും പുതിയതായി പറയാന്‍ ഒന്നുമില്ലാത്തതിനാലാണ് പഴയൊരു ആരോപണം ആവര്‍ത്തിക്കുകയും അതിന്മേല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നതും.
എന്നാല്‍ വിശ്വാസ്യത നഷ്ടപ്പെട്ട ബിജു രമേശിന്‍റെ ആരോപണങ്ങള്‍ക്ക് സ്പോണ്‍സേര്‍ഡ് ചാനല്‍ ചര്‍ച്ചകള്‍ ഒരു ദിവസം നടത്തി നോക്കിയിട്ടും വേണ്ടത്ര പ്രതികരണം ഉണ്ടായില്ലെന്നത് ബന്ധപ്പെട്ടവരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. മാത്രമല്ല, ഇത് കോണ്‍ഗ്രസിലെ ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യംവച്ചാണോ എന്ന സംശയം ശക്തമാണ്.