ചെന്നൈ: കാമുകിയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ മകൻ തയ്യാറാകാത്തതിൽ പ്രകോപിതനായ പിതാവ് ഏഴു ബൈക്കുകൾ തീവെച്ചു നശിപ്പിച്ചു. ചെന്നൈയിലെ ന്യൂ വാഷമാർപേട്ടിലാണ് സംഭവം, സംഭവവുമായി ബന്ധപ്പെട്ട് 52കാരനായ കർണൻ എന്ന ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇക്കഴിഞ്ഞ ഒക്ടോബർ 14നാണ് സംഭവം നടന്നതെങ്കിലും പ്രതിയെ തിരിച്ചറിയാനോ കസ്റ്റഡിയിലെടുക്കാനോ പൊലീസിന് സാധിച്ചിരുന്നില്ല. കർണന്‍റെ മകൻ അരുൺ സമീപവാസിയായ യുവതിയുമായി പ്രണയത്തിലായിരുന്നു. എന്നാൽ കർണൻ തുടക്കം മുതൽ ഈ ബന്ധത്തെ ശക്തമായി എതിർത്തിരുന്നു. ഇതു വകവെക്കാതെ ബന്ധം തുടരാനാണ് അരുണും യുവതിയും തീരുമാനിച്ചത്.
സംഭവം നടക്കുന്നതിന്‍റെ തലേദിവസം താൻ വാങ്ങി നൽകിയ ബൈക്കിൽ മകൻ കാമുകിയുമായി പോകുന്നത് കണ്ടതോടെയാണ് കർണൻ പ്രകോപിതനായത്. ഒരു കന്നാസിൽ പെട്രോൾ വാങ്ങി, മകന്‍റെ ബൈക്ക് കത്തിക്കാനാണ് കർണൻ ശ്രമിച്ചത്. എന്നാൽ അതിനുശേഷം സമീപത്തു പാർക്കു ചെയ്തിരുന്ന ബൈക്കുകൾക്കും കർണൻ തീയിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സമീപത്തു സിസിടിവി ഒന്നുമില്ലാത്തതിനാൽ ആരാണ് ഇത് ചെയ്തതെന്ന് കണ്ടെത്താനായില്ല.
അടുത്തിടെ മകന്‍റെ കാമുകി പൊലീസിൽ നൽകിയ പരാതിയാണ് പ്രതിയെ കണ്ടെത്താൻ സഹായകരമായത്. തനിക്ക് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി കർണനെതിരെ പരാതി നൽകിയത്.
ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതോടെയാണ് ബൈക്കുകൾ തീയിട്ട് നശിപ്പിച്ചത് കർണനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.