തൃക്കുന്നപ്പുഴ : ആൻജിയോഗ്രാം നടത്തുന്നതിനിടെ യന്ത്രഭാഗം ഹൃദയ വാൽവിൽ തറഞ്ഞു കയറി ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചിങ്ങോലി ആരാധനയിൽ അജിത് റാമിന്റെ ഭാര്യ ബിന്ദു ആണ് (55) ചൊവ്വ രാത്രി മരിച്ചത്. കഴിഞ്ഞ മാസം 4ന് ആയിരുന്നു തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ആൻജിയോഗ്രാം.
ചികിത്സയ്ക്കിടെ ഉപകരണം ഒടിഞ്ഞതായി ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് ബിന്ദുവിനെ മറ്റൊരു ആശുപത്രിയിൽ എത്തിച്ച് ഉപകരണത്തിന്റെ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കുകയായിരുന്നു. ആശുപത്രിയിൽനിന്നെത്തി വീട്ടിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി അസ്വസ്ഥത ഉണ്ടായി. ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ഫലമുണ്ടായില്ല.
തട്ടാരമ്പലത്തിലെ ആശുപത്രിയിലുണ്ടായ സംഭവത്തെപ്പറ്റി ബന്ധുക്കൾ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ശസ്ത്രക്രിയയ്ക്കു ചെലവായ 2,60,000 രൂപ നൽകാമെന്ന് തട്ടാരമ്പലത്തിലെ ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. ഉപകരണം ഒടിഞ്ഞു വീഴുന്നത് അപൂർവമായി സംഭവിക്കുന്നതാണെന്നും വിശദീകരിച്ചു.
ഭാര്യയുടെ രോഗവിവരം അറിഞ്ഞ് മസ്കത്തിൽ നിന്ന് എത്തിയ അജിത് റാം ചിങ്ങോലി പഞ്ചായത്തിന്റെ ക്വാറന്റീൻ കേന്ദ്രത്തിലാണ്. കാലാവധി കഴിയാൻ 3 ദിവസം കൂടിയുണ്ട്. ബിന്ദുവിന്റെ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്. മക്കൾ: ആദർശ് റാം, ദർശന റാം, മരുമക്കൾ: ശ്രീദേവി (അസി.എൻജിനീയർ, ചിങ്ങോലി പഞ്ചായത്ത്), അരവിന്ദ് (ന്യൂസിലൻഡ്).