ബംഗളൂരു: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി ആര്‍ഭാട ജീവിതമാണ് നയിച്ചതെന്ന് ഇഡി. ബിസിനസ് ഇടപാടകള്‍ മിക്കതും വിദേശത്തായതിന്റെ ഭാഗമായിട്ടാണ് തുടര്‍ച്ചയായി വിദേശയാത്രകള്‍ നടത്തിയതെന്നും ഇഡി വിലയിരുത്തുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളിലായിരുന്നു മിക്കപ്പോഴും താമസിച്ചതെന്നും സുഹൃത്തുക്കള്‍ക്കും മറ്റും സമ്മാനിച്ചിരുന്നതു വിലകൂടിയ വിദേശ വസ്തുക്കളാണെന്നും ഇഡിക്ക് വിവരം ലഭിച്ചു.
ഇഡി ആവശ്യപ്പെട്ടതനുസരിച്ച് സംസ്ഥാന റജിസ്‌ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ ബിനീഷിന്റെ പേരില്‍ കണ്ടെത്തിയത് രണ്ട് സമ്പാദ്യങ്ങള്‍ മാത്രമാണ്. രേഖയില്‍ രണ്ടിടത്തേ ഭൂമിയുള്ളൂവെങ്കിലും ബിനാമി പേരുകളില്‍ നിക്ഷേപങ്ങള്‍ ഉണ്ടാകാമെന്ന സംശയത്തിലാണ് ഇഡി. തിരുവനന്തപുരം നഗരത്തില്‍ മരുതംകുഴിയിലാണു വീടുള്ളത്. കോടിയേരിയിലെ തറവാട്ടുസ്വത്ത് ഭാഗം വച്ചുകിട്ടിയ ഭൂമിയാണു മറ്റൊരുസമ്പാദ്യമായി രേഖയിലുള്ളത്.
മയക്കുമരുന്ന് കേസിലെ മുഖ്യക്കണ്ണി അനൂപ് മൂഹദിനെ നിയന്ത്രച്ചിത് ബിനീഷാണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കേരളത്തിലിരുന്നാണ് ബിനീഷ് കാര്യങ്ങള്‍ നിയന്ത്രിച്ചത്. അറസ്റ്റിലാകുന്നതിന് തൊട്ട് മുന്‍പ് അനൂപ് ബിനീഷിനെ വിളിച്ചരുന്നു. അനൂപിന്റെ അക്കൗണ്ടിലെത്തിയ പണം ബിനീഷിന് അറിവുള്ളവരുടെതാണെന്നും ഇഡി കണ്ടെത്തിയതാണ് റിപ്പോര്‍ട്ടുകള്‍. അനൂപ് മുഹമ്മദ് ബിനാമിയാക്കി ബിനീഷ് പണം വെളുപ്പിക്കുകയായിരുന്നു.
അറസ്റ്റിലായ അനൂപിന്റെ മൊഴിയാണ് ബിനീഷിനെ കുരുക്കിയത്. അഞ്ച് വര്‍ഷത്തിനിടെ 70 ലക്ഷം രൂപയാണ് അക്കൗണ്ടിലെത്തിയത്. ഒരുവര്‍ഷത്തിനിടെ 20 അക്കൗണ്ടുകളില്‍നിന്നായി 50 ലക്ഷം രൂപ ലഭിച്ചിരുന്നു. ഇത് ബിനീഷിന്റെ അറിവോടെയാണെന്ന് മുഹമ്മദ് അനൂപ് മൊഴിനല്‍കിയതോടെ കുരുക്ക് മുറുകി.
അക്കൗണ്ട് ഉടമകളെക്കുറിച്ചറിയില്ലെന്നും ബിനീഷിന്റെ അറിവോടെയാണ് പണമെത്തിയതെന്നുമായിരുന്നു മൊഴി. ഒക്ടോബര്‍ ആറിനുനടന്ന ചോദ്യംചെയ്യലില്‍ ബിനീഷ് ഇത് നിഷേധിച്ചു. റസ്റ്റോറന്റ് തുടങ്ങാന്‍ ആറുലക്ഷം രൂപ നല്‍കിയെന്ന മൊഴി ആവര്‍ത്തിച്ചു.
എന്നാല്‍, 20 അക്കൗണ്ടുകളെക്കുറിച്ചു നടന്ന അന്വേഷണത്തില്‍, ബിനീഷ് കോടിയേരിയുടെ നിര്‍ദേശപ്രകാരമാണ് പണം ലഭിച്ചതെന്നു കണ്ടെത്തി.ഇതിന്റെ അടിസ്ഥാനത്തില്‍ മുഹമ്മദ് അനൂപിനെ ഒക്ടോബര്‍ 17-ന് വീണ്ടും ചോദ്യംചെയ്തു. അക്കൗണ്ട് ഉടമകളെക്കുറിച്ച് അറിയില്ലെന്നും പണം തന്നത് ബിനീഷാണെന്നും മുഹമ്മദ് അനൂപ് മൊഴിനല്‍കി.
മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനിഷിനെ ബംഗളൂരുവിലെ എന്‍ഫോഴസ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ചോദ്യം ചെയ്യല്‍ തുടങ്ങി. രാവിലെ എട്ടരയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. ഓഫീസില്‍ എത്തുന്നതിന് മുന്‍പായി ബിനിഷിനോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും സംസാരിക്കാന്‍ തയ്യാറായില്ല.