ദുബായ് അങ്ങനെയാണ്. അവിടെ സിപിഎം സെക്രട്ടറിയെന്നോ ബിജെപി അധ്യക്ഷനെന്നോ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡെന്നോ വേര്‍തിരിവില്ല. അവിടെ പണത്തിനാണ് സ്ഥാനം. നോക്കി നിന്നില്ലെങ്കില്‍ കോടിയേരിയുടെ മകനല്ല യെച്ചൂരിയുടെ മകനായാലും പണി കിട്ടും. അത്തരത്തിലൊരു പണിയാണ് കോടിയേരിയുടെ മകന്‍ ബിനോയ് കോടിയേരിയ്ക്ക് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്.
ദുബായ് എന്ന സ്വപ്ന നഗരത്തില്‍ പാര്‍ട്ടികള്‍ക്കല്ല പ്രസക്തി. ഭരണാധികാരികള്‍ക്കും അവരുടെ ഇടനാഴികള്‍ക്കുമാണ്. ഭരണമുണ്ടോ , അവരുടെ ആളുകളെ ദുബായിലെ വിരുതന്മാര്‍ കക്ഷത്തിലാക്കും . അവരെ ഉപയോഗിക്കും . ആവശ്യം കഴിയുമ്പോള്‍ വലിച്ചെറിയും.
ഇനി ആവശ്യം കഴിഞ്ഞ് ബ്ലാക്ക് മെയില്‍ ചെയ്‌താല്‍ പണം കിട്ടുമെങ്കില്‍ അതും വാങ്ങും. വാങ്ങിയെടുത്തിരിക്കും. അതാണ് ദുബായുടെ മണ്ണില്‍ കളികള്‍ അറിയുന്നവന്‍റെ മിടുക്ക്. അങ്ങനൊരു കളിയാണ് ഇപ്പോള്‍ ശക്തനായ പാര്‍ട്ടി സെക്രട്ടറിയുടെ മകന് എട്ടിന്‍റെ പണിയായി കിട്ടിയിരിക്കുന്നത്.
ദുബായിയെ അറിയുന്നവന് കേള്‍ക്കുമ്പോഴേ അറിയാം , ഇങ്ങനൊരു പണം ബിനോയ് കോടിയേരി യഥാര്‍ത്ഥത്തില്‍ കൊടുക്കാനുള്ളത് അല്ലെന്ന്. ഇത് അയാള്‍ ഒരു മിടുക്കന്‍റെ സുന്ദരമായ ട്രാപ്പില്‍ വീണതാണെന്ന്. കൊടുക്കാനുള്ള പണമാണെങ്കില്‍ ഭരിക്കുന്ന ഇടത് സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയുടെ ഒന്നാമന്‍റെ മകന് അതൊരു തുകയല്ല.
അത് കൊടുക്കാന്‍ രവി പിള്ള ഉള്‍പ്പെടെ കോടീശ്വരന്‍മാര്‍ ഏറെയുണ്ട് ദുബായില്‍. കൊടുക്കാനുള്ളതല്ല എന്നതിനാലാണ് അത് കൊടുക്കാതെപോയത് . അങ്ങനെ പോയാല്‍ അത് വാങ്ങിയെടുക്കാനുള്ള കളിയാണ് കിട്ടാനുള്ളവര്‍ ഇപ്പോള്‍ കളിക്കുന്നത് .
കേരളത്തില്‍ പിന്നെ ശരി ഏത് ? തെറ്റ് ഏത് ? എന്ന്‍ നോക്കുന്ന ഏര്‍പ്പാട് ഇല്ലല്ലോ . അങ്ങനെയാണല്ലോ ബിനോയിയുടെ അച്ഛന്‍ ഉള്‍പ്പെടെയുള്ളവര്‍ പി കെ കുഞ്ഞാലിക്കുട്ടിയെയും ഉമ്മന്‍ചാണ്ടിയെയും അദ്ദേഹത്തിന്‍റെ മകനെയും വരെ കേസുകളില്‍ കുടുക്കി നാറ്റിച്ചത് . ആ ചരിത്രം തല്‍ക്കാലം അവിടെ നില്‍ക്കട്ടെ .. തിരികെ ബിനോയിയുടെ ചരിത്രം നോക്കാം .
ബിനോയ് കൊടിയേരിയുടെ ദുബായ് ആഗമനം
തന്‍റെ ഇരുപത്തിയഞ്ചാം വയസ്സിലാണ് ബിനോയ് കോടിയേരി ദുബായിലെ ഫ്രീസോണിൽ എത്തുന്നത് . പാർക്കോ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിൽ 1972 ൽ സ്ഥാപിതമായ മിനാ ജബൽ അലി കാറ്ററിംഗ് കമ്പനിയുടെ വിസയിലായിരുന്നു 2003 -2006 കാലഘട്ടത്തിൽ ബിനോയ് ഫ്രീസോണിൽ ജോലി ചെയ്തത്.
സൗഹൃദങ്ങൾക്ക് നല്ല വില കൽപ്പിച്ചിരുന്ന, അതുപോലെ വളരെയധികം ബന്ധങ്ങൾ കാത്തുസൂക്ഷിച്ചിരുന്ന വ്യക്തി. ഒരു മൂത്ത മകന് വേണ്ടതായുള്ള ഒതുക്കവും പക്വതയും ബിനോയിയിൽ ഉണ്ടായിരുന്നു.
ജബൽ അലി ഏഴിലെ ലേബർ ക്യാമ്പിൽ കൊച്ചുമുറിയിൽ വളരെ ഒതുങ്ങി ജീവിതം തള്ളിനീക്കിയിരുന്ന ആ കാലഘട്ടത്തിൽ അമിതമായ രാഷ്ട്രീയ ആവേശമോ, എല്ലാം പിടിച്ചടക്കുവാനുള്ള മോഹമോ ബിനോയിയിൽ ഉണ്ടായിരുന്നില്ല എന്നത് ആളെ അറിയുന്ന ആര്‍ക്കും വ്യക്തമായി അറിയുന്ന കാര്യമാണ്.
ആഭ്യന്തര മന്ത്രിയുടെ മകനെ തേടി കൂട്ടുകാരുടെ വട്ടം ചുറ്റല്‍
പിന്നീട് കേരളഭരണം ഇടതുപക്ഷത്തേക്ക് ചാഞ്ഞപ്പോൾ , അച്ഛൻ കോടിയേരി ആഭ്യന്തരമന്ത്രി ആയപ്പോൾ ദുബൈയുടെ സ്വന്തമായ കുറെ പ്രാഞ്ചിമാർ അല്ലെങ്കിൽ പ്രാഞ്ചിയേട്ടന്മാർ ബിനോയിയെ തപ്പി ജബൽ അലിയിൽ വന്നു തുടങ്ങി .
അവർക്കൊക്കെ എന്തൊക്കെയോ കാര്യങ്ങൾ നാട്ടിൽ നടത്തുന്നതിനോ അല്ലെങ്കിൽ ആഭ്യന്തര മന്ത്രിയുടെ മകനുമായി സൗഹൃദം സ്ഥാപിക്കുന്നതിനോ വേണ്ടിയാകാം അവരൊക്കെ ബിനോയിയെ അന്വേഷിച്ചിറങ്ങിയത്. ഭരിക്കുന്ന നേതാക്കളെയും മക്കളെയും ദുബായിലെ ഫ്രാഞ്ചിമാര്‍ പോക്കറ്റിലാക്കുന്ന ഏര്‍പ്പാട് 2001 ലെ യു ഡി എഫ് സര്‍ക്കാരിന്‍റെ കാലത്ത് തുടങ്ങിയതാണ്.
എല്ലാ മന്ത്രിമാരെയും ദുബായില്‍ എത്തിച്ച് അവര്‍ക്ക് അവിടെ പാര്‍ട്ടിയും വേണ്ടുന്നതെന്തും നല്‍കി പോക്കറ്റിലാക്കും. അതിപ്പോഴും തുടരുന്നു. അങ്ങനെയാണ് ബിനോയിയെ വട്ടമിട്ട് ചിലര്‍ പറക്കാന്‍ തുടങ്ങിയത്.
അപ്പോഴേക്കും അനിയൻ ബിനീഷും ദുബായിലേക്ക് കൂടുമാറിയിരുന്നു . ഒപ്പം അന്നത്തെ ആരോഗ്യമന്ത്രിയുടെ മകനും ജയരാജന്മാരുടെ മക്കളും വിജയൻ പിള്ളയുടെ മകനും അങ്ങനെ സഖാക്കളുടെ മക്കൾ കൂട്ടത്തോടെ ദുബായിൽ ചേക്കേറി തുടങ്ങി .
സിനിമയില്‍ പണം പോയ നിര്‍മ്മാതാവിന്‍റെ കൂട്ട ആത്മഹത്യ
ഭരണം മാറിയതിനുശേഷം ബിനോയിയും വിസ മാറുകയും ദുബായ് സർക്കാരിന്റെ അധീനതയിലുള്ള എമാർ എന്ന കമ്പനിയിൽ ജോലിക്ക് കയറുകയും ചെയ്തു . പിന്നീട് അവരുടെ ബന്ധങ്ങളും വളരുകയായിരുന്നു . ആദ്യം റിയൽ എസ്റ്റേറ്റ് തുടങ്ങുവാനുള്ള എല്ലാ സെറ്റപ്പുകളും ചെയ്‌തെങ്കിലും ആരുടെയൊക്കെയോ ഉപദേശ പ്രകാരം അതിൽ നിന്നും പിന്മാറി . എങ്കില്‍ ഇതിനു മുന്‍പേ പെട്ടേനെ !
ലങ്ക എന്ന സിനിമയുടെ നിർമ്മാതാവുമായ സന്തോഷ് ദാമോദരനുമായി ദുബായിലെ ഗർഹൂദിൽ ഒരു കമ്പനിയിൽ പാർട്ണർ ആവുകയും കൂടാതെ കരാമയിൽ കറാമ സെന്ററിന്റെ എതിർവശത്തായി എക്സ്ക്ലൂസീവ് എന്നൊരു ഇലക്ട്രോ മെക്കാനിക്കൽ കമ്പനി ബിനോയിയുടേതായി ആരംഭിക്കുകയും ചെയ്തു .
ആ കമ്പനിയുടെ പാർട്ണണരും ഒരു സന്തോഷ് തന്നെയായിരുന്നു . മാടമ്പി , നീലത്താമര , രതിനിർവേദം എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായിരുന്ന സന്തോഷ് കുമാർ 2014 ൽ കുടുംബ സഹിതം ദുബായിൽ വെച്ച് ആത്മഹത്യ ചെയ്യുകയുണ്ടായി .
സിനിമ നിർമ്മാണത്തിലേക്ക് പണം വക മാറ്റി ചിലവഴിച്ചപ്പോൾ കമ്പനി ചെക്കുകൾ മടങ്ങുകയും പിടിച്ചുനിൽക്കുവാൻ ആകാതെ ആത്മഹത്യ ചെയ്യുകയും ചെയ്തു . അന്ന്‍ സിനിമയിലേക്ക് പണം ഇറക്കരുതെന്ന് പറഞ്ഞു സന്തോഷിനെ ഉപദേശിച്ചിരുന്നത് ബിനോയ് ആയിരുന്നു .
ആ വാക്കുകൾ കേൾക്കാതെ സന്തോഷ്‌കുമാർ കിട്ടിയതൊക്കെ സിനിമയിൽ ഇറക്കി കളിക്കുകയായിരുന്നു . എന്തായാലും നില്‍ക്കക്കളിയില്ലാതെ സന്തോഷ് എല്ലാ൦ അവസാനിപ്പിച്ചു .
വിടാതെ പിടികൂടിയ പാർട്ണർമാര്‍
അതിന്നിടയിൽ കുറെയധികം ആളുകളാണ് ബിനോയിയെ ഒരു പാർട്ണർ ആക്കുവാൻ പിന്നാലെ കൂടിയിരുന്നത് . അവരുടെ ലക്‌ഷ്യം നാട്ടിലെ ചില രാഷ്ട്രീയ ലാഭങ്ങളോ ബന്ധങ്ങളോ ഒക്കെ ആയിരുന്നുവെന്ന് തിരിച്ചറിയുവാനുള്ള വകതിരിവ് കോടിയേരിയുടെ രണ്ട് മക്കൾക്കും ഇല്ലാതെ പോയത് അവരുടെ തെറ്റ്.
ഒരു വിമാനം നിറയെ ആളുകളുമായാണ് ബിനോയിയുടെ കല്യാണത്തിന് എമിരേറ്റ്സ് ദുബായിൽ നിന്നും ടേക്ക് ഓഫ് ചെയ്തത് . അതിൽ മിക്കവാറും പേര്‍ക്കും ആരും കല്യാണ ക്ഷണം പോലും നല്‍കിയിരുന്നില്ല എന്നതും ഒരു സത്യം . എല്ലാവര്‍ക്കും നേതാക്കന്മാരായുള്ള ബന്ധം ഊട്ടിയുറപ്പിക്കണം എന്ന ഒറ്റ ലക്‌ഷ്യം മാത്രം . അതിൽ പെട്ടുപോയത് മക്കളുടെ സ്വാതന്ത്ര്യം ആയിരുന്നു .
ബിനോയിയുടെ മുറിയില്‍ എം വി രാഘവന്‍ കണ്ടതും കേട്ടതും
അവസാന കാലത്ത് ഒരിക്കല്‍ സഖാവ് എംവി രാഘവൻ ദുബായിൽ പാർട്ടി കെട്ടിട ഫണ്ടിനായി വന്നപ്പോൾ ബിനോയിയുടെ കമ്പനിയുടെ അടുത്തുള്ള ഹോട്ടലിൽ ആയിരുന്നു ഉച്ചയൂണ് കഴിച്ചത് . അപ്പോൾ കൂടെയുള്ള ഒരാൾ ബിനോയിയുടെ കമ്പനി എംവിആറിനെ കാണിച്ചുകൊടുത്തു . എംവിആർ മെല്ലെ അതിനകത്തേക്ക് എത്തിച്ചുനോക്കി.
അവിടെ ഭഗവൻ ശ്രീകൃഷ്ണന്റെ ഒരു മ്യൂറൽ പെയിന്റിങ് കണ്ടപ്പോൾ അതിന്റെ ഫോട്ടോ എടുക്കുവാൻ പറഞ്ഞു . അപ്പോൾ ഒപ്പമുള്ളയാള്‍ ചോദിച്ചു , നിങ്ങൾ നേതാക്കന്മാർ തമ്മിലുള്ള അങ്കത്തിൽ മക്കളെ എന്തിന് വലിച്ചിഴക്കണം എന്ന് . എംവിആർ പറഞ്ഞു , ''അവരാണ് എല്ലാം ആദ്യം ചെയുക , ആ ലീഡറുടെ മകൻ മുരളിധരൻ അബുദാബിയിൽ പോയതിനെ എന്തൊക്കെ പറഞ്ഞുണ്ടാക്കി അന്നവർ '' . അങ്ങനെ ആ ഫോട്ടോ ഒഴിവാക്കി .
പിന്നെ സൗദിയിൽ ഇന്ത്യൻ വിസ പാസ്പോർട്ട് സേവനത്തിന്റെ കമ്പനി ആരംഭിക്കുവാൻ ബിനോയ് തീരുമാനിക്കുകയും അങ്ങോട്ട് നീങ്ങുകയും ചെയ്തു . അത് നടന്നോ ഇല്ലയോ എന്നറിയില്ല . പിന്നീടുള്ള കച്ചവടങ്ങൾ മുഴുവൻ ഫർമസ്യുട്ടിക്കൽ മേഖലയിലായിരുന്നു .
ഫർമസ്യുട്ടിക്കൽ കമ്പനി : അമ്മ ആരോഗ്യമന്ത്രിയായപ്പോള്‍ ഫ്രാഞ്ചിമാരുടെ ബുദ്ധി
അതും ശ്രീമതി ടീച്ചറുടെ മകനും പിന്നെ കുറെ പ്രാഞ്ചിയേട്ടന്മാരും കൂടെ ചേർന്ന് നടപ്പിലാക്കിയ കച്ചവട തന്ത്രങ്ങൾ . ശ്രീമതി ടീച്ചര്‍ ആരോഗ്യ മന്ത്രിയായപ്പോള്‍ ദുബായിലെ ഇത്തരം ചില കുബുദ്ധികളുടെ മനസ്സില്‍ ഉദിച്ച ബുദ്ധിയായിരുന്നു ഫർമസ്യുട്ടിക്കൽ കമ്പനി.
മകനിലൂടെ മന്ത്രിയുടെ സ്വാധീനം ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം . ദുബായിലെ വിരുതന്മാര്‍ അങ്ങനെയേ ചിന്തിക്കുകയുള്ളൂ. അതിപ്പോൾ മമ്മുട്ടിയുടെ മകനും ദുബായിലുള്ളപ്പോൾ ഇതുപോലെയുള്ള ഒന്ന് രണ്ടു പേര് ഇക്കളികൾ കളിച്ചിരുന്നു . അതൊക്കെ മനസ്സിലാക്കി മകനെ തിരിച്ചു വിളിച്ചത് മമ്മുട്ടിയുടെ ഭാര്യയുടെ ദീർഘവീക്ഷണം .
ഇപ്പോൾ കേസ് കൊടുത്തിരിക്കുന്ന രാഹുലും നേരാംവണ്ണം ദുഷ്ടലാക്കോടെയാണ് കോടിയേരിയുടെ മകനെ പാർട്ണർ ആക്കിയത്. ചുമ്മാ ഒരാളെ ആരെങ്കിലും പിടിച്ചു കമ്പനിയുടെ പാർട്ണർ ആക്കുമോ ? വമ്പന്മാരുടെ മക്കളോ വമ്പന്മാരോ ദുബായിൽ എത്തുമ്പോൾ അവരെയൊക്കെ നിശാ ക്ലബ്ബ്കളിലും , മസാജ് പാര്‍ലറുകളിലും കൊണ്ടുനടന്നു സുഖിപ്പിച്ച് പാട്ടിലാക്കുന്ന വിരുതന്‍മാരുടെ കെണിയില്‍ വീണാല്‍ പിന്നെ രക്ഷപെടാന്‍ പാടാണ് . അതൊക്കെ ദുബായില്‍ പതിവാണ് .
രവി പിള്ളയുടെ കമ്പനിയുടെ ലേബര്‍ സപ്ലെ
രാത്രി പന്ത്രണ്ട് മണി കഴിഞ്ഞാൽ ആഡംബര കാറുകളും പ്ലാറ്റിനം ക്രെഡിറ്റ് കാർഡുകളുമായി ദുബായിയെ ഞെട്ടിക്കുവാൻ ഇറങ്ങുന്ന ഒരുകൂട്ടം ചെറുപ്പക്കാരിൽ ഒരാളായിരുന്നു ഈ രാഹുൽ . വേറെ ചില കച്ചവട ലക്ഷ്യങ്ങൾ മനസ്സിൽ കണ്ടുകൊണ്ടാണ് രാഹുൽ ബിനോയിയെ പാർട്ണർ ആക്കിയത് . അതില്‍ ചില കളികള്‍ ഇങ്ങനെ :
ദുബായിലെ പ്രമുഖനായ രവി പിള്ളയുടെ കമ്പനികള്‍ക്ക് ലേബര്‍ സപ്ലെ ചെയ്യുന്നതിന്‍റെ കോണ്‍ട്രാക്റ്റ് ചവറ എം എല്‍ എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്ത് ഏറ്റെടുക്കുന്നു. രവി പിള്ളയുടെ അടുത്ത ആളാണ് വിജയന്‍ പിള്ള .
എന്നാല്‍ ഏറ്റെടുത്ത കോണ്‍ട്രാക്റ്റ് നേരെ ചൊവ്വേ കൊണ്ടുപോകാന്‍ ശ്രീജിത്തിനു കഴിഞ്ഞില്ല. അങ്ങനെയാണ് രാഹുല്‍ കൃഷ്ണ ബിനോയി വഴി അതില്‍ ഇടപെടുന്നത്. ബിനോയിയുടെ അനുജന്‍ രവി പിള്ളയുടെ കമ്പനിയുടെ വൈസ് പ്രസിഡന്റ് ആണ്. ശ്രീജിത്തിന്‍റെ കമ്പനി രാഹുല്‍ ഏറ്റെടുത്തു. ബിനോയ് വഴി ഓര്‍ഡര്‍ എടുക്കുന്നു.
കൊടിയേരിയും രവി പിള്ളയും ഇടപെടുന്നു. ബിനോയ് തടയുന്നു
കമ്പനി ലാഭമായി. രാഹുലും ബിനോയിയും ശ്രീജിത്തും ചേര്‍ന്ന്‍ അടിച്ചു പൊളിക്കുന്നു . പണം പോയ വഴികള്‍ ആര്‍ക്കും അറിയില്ല. നഷ്ടം വന്നപ്പോള്‍ രാഹുല്‍ കളി തുടങ്ങി . അത് രാഹുല്‍ ഏറ്റെടുക്കില്ല. കച്ചവടം പൊളിഞ്ഞപ്പോള്‍ ബാധ്യത പ്രമുഖനായ മകന്‍റെ തലയില്‍ ചാര്‍ത്തി ബ്ലാക്ക് മെയിലിംഗ്. ബിനോയിയും ശ്രീജിത്തും കൊടുക്കണം. അതാണ് കളി .
കോടിയേരിയുടെ ദുബായ് സന്ദർശന വേളയിൽ ഇപ്പറഞ്ഞ രാഹുലും കൂട്ടരും പണത്തിനായി കോടിയേരിയെ സമീപിച്ചപ്പോൾ പ്രശ്നം തീര്‍ക്കാന്‍ കോടിയേരി മക്കളോട് പറഞ്ഞതാണ് . രവി പിള്ളയും പണം കൊടുക്കാന്‍ തയ്യാറായിരുന്നു . എന്നാല്‍ രാഹുലിന് ഒരു പണവും കൊടുക്കുവാനില്ലെന്ന നിലപാടില്‍ ബിനോയ് ഉറച്ചു നിന്നു .
കോടിയേരിയുടെ മക്കളില്‍ ഇളയവനായ ബിനീഷ് എന്നും ആവേശം മൂത്ത് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നപ്പോൾ ബിനോയിയെ കുറിച്ച് ആർക്കും മോശം പറയുവാൻ ഉണ്ടായിരുന്നില്ല .
രാഹുലിനും കൂട്ടുകാര്‍ക്കും വിനയായത് പിണറായിയുടെ കാര്‍ക്കശ്യം
ഇവിടെ രാഹുലും ബിനോയിയും തമ്മില്‍ തെറ്റാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. രാഹുലിന്റെ നാട്ടിലുള്ള പ്രശ്നങ്ങളിൽ ഇടപെടുവാനും ഇടതുപക്ഷത്തെ കൂടെ കൂട്ടി അവരെയൊക്കെ വിരട്ടാനും ഒക്കെയായി ഉണ്ടാക്കിയ ബിസിനസ് സൗഹൃദമായിരുന്നല്ലോ ഇത് .
ഇപ്പോള്‍ രാഹുലും കടത്തിലായി . ഈ ഭരണത്തിൽ ഇടപെട്ടു കാര്യങ്ങള്‍ നടത്തി പണം വാരാന്‍ രാഹുല്‍ നടത്തിയ നീക്കങ്ങള്‍ പിണറായിയുടെ കര്‍ക്കശ ഭരണത്തില്‍ നടക്കാതെ പോയി .
മക്കൾക്കും സുഹൃത്തുക്കള്‍ക്കും ഭരണത്തില്‍ കൈകടത്താന്‍ കഴിയാതെ വന്നു. അതോടെ ഇവരെയൊക്കെ വിശ്വസിച്ചു പണമിറക്കിയ കുട്ടി പ്രാഞ്ചികൾ പെട്ടുപോയി . പിന്നീട് പണം തിരിച്ചു ചോദിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ വന്നപ്പോൾ കാര്യങ്ങൾ വഷളായി .
വിലസുമ്പോൾ കൂടെ നിൽക്കുകയും ബാങ്കുകളായ ബാങ്കുകളിൽ നിന്നൊക്കെ ലോണുകൾ എടുക്കുകയും അതുപോലെ താങ്ങാവുന്നതിലും അധികം ഭാരമുള്ള ക്രെഡിറ്റ് കാർഡുകൾ സ്വന്തമാക്കുകയും ചെയ്യുമ്പോൾ ഇങ്ങനെയൊക്കെ ട്വിസ്റ്റുകൾ വരുമെന്ന് ആരും കരുതുന്നില്ല .
ദുബായിലെ ഇന്നത്തെ ഒട്ടുമിക്ക കുട്ടിപ്രാഞ്ചിമാരുടെയും അവസ്ഥകൾ ഇതൊക്കെ തന്നെയാണ് . കൊക്കിനൊതുങ്ങാത്ത കാര്യങ്ങൾ കൊത്തുവാൻ ശ്രമിക്കുമ്പോൾ സംഭവിക്കുന്ന ദുരന്തങ്ങൾ മാത്രം .
എല്ലാവർക്കും രണ്ടുകൊല്ലം കൊണ്ട് യൂസഫലി അല്ലെങ്കിൽ രവിപിള്ള അല്ലെങ്കിൽ ജോയ് ആലുക്കാസ് ആകണം .
ഇരുപതും മുപ്പതും കൊല്ലത്തെ അധ്വാനത്തിൽ വളർത്തിയെടുത്ത കമ്പനികൾ മുന്നിൽ കണ്ടുകൊണ്ട് ബാങ്കിലെ സൗഹൃദങ്ങൾ ഇതുപോലെയുള്ള ഉന്നത ബന്ധങ്ങൾ ഉപയോഗിച്ചുകൊണ്ട് മുതലാക്കുവാൻ ശ്രമിക്കുമ്പോൾ സംഭവിക്കുന്ന ഭവിഷ്യത്തുകളാണ് ഇപ്പോൾ രാഹുലിലൂടെയും ബിനോയിലൂടെയും കാണുവാൻ സാധിക്കുന്നത് .
ഇടതിലെ മക്കള്‍ക്ക് അച്ഛന്മാര്‍ക്ക് നല്‍കാനുള്ള മികച്ച ഉപദേശം ?
ഇനി വേണേൽ ബിനോയിക്കും ബിനീഷിനും അതുപോലെയുള്ള എല്ലാ മക്കൾക്കും അവരുടെ അച്ചന്മാരെ ഉപദേശിക്കാൻ ഒരു കാരണം കൂടിയാണിത് . മറ്റുള്ള പാർട്ടിക്കാരെയും അവരുടെ മക്കളെയും കുടുംബത്തെയും ഒക്കെ അനാവശ്യ ആരോപണങ്ങളുമായി വഴി തടയുമ്പോൾ തിരിച്ചും ഇതുപോലെ ഒക്കെ കിട്ടും എന്നുള്ള നഗ്നമായ സത്യം .
ഒന്ന് കൂടി പറയുന്നു '' പാടത്ത് പണി വരമ്പത്ത് കൂലി '' ആയതിനാൽ മറ്റുള്ളവരുടെ അടുക്കളയിലേക്ക് എത്തിച്ചുനോക്കുമ്പോൾ സ്വന്തം അടുക്കളയിലെ പുക കാണാതെ പോകരുത് .
ഒരച്ഛന്റെ മകനായി പിറന്നതുകൊണ്ടുമാത്രം തലക്കെട്ടുകളിൽ പേരുവരുന്നതിലെ ദുരന്തങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് , മകനായി പിറന്നാലുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതിന്റെ വേദനകൾ ഉള്ളിലൊതുക്കിക്കൊണ്ട് , മക്കൾക്ക് പിന്തുണയുമായി ,
ജബൽ അലിയിലെ സഹമുറിയൻ ദാസനും ഓഡിയുടെ ഡ്രൈവർ വിജയനും