കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടില്‍ പക്ഷിപ്പനി ബാധ സംശയിക്കുന്ന ഫാമില്‍ നിന്നയച്ച സാമ്പിൾ പരിശോധനാ ഫലം പക്ഷിപ്പനിയില്ലെന്ന് സ്ഥീരികരിച്ചു. സംശയത്തെ തുടർന്ന് ഭോപ്പാലിൽ പരിശോധനക്കയച്ച സാംപിളുകളുടെ ഫലം നെഗറ്റീവായി. കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തിൽ കോഴികൾ കൂട്ടമായി ചത്തതിനെ തുടർന്ന് ജില്ലാ കലക്ടർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു.
കോഴിഫാമിലെ മുട്ടക്കോഴികളാണ് ചത്തത്. ഈ പ്രദേശത്തിന് പത്ത് കിലോമീറ്റർ പരിധിയിലുള്ള പതിനൊന്ന് പഞ്ചായത്തുകളിലാണ് ജാഗ്രതാ നിർദേശം നൽകിയത്. തുടർന്ന് പ്രദേശത്തേക്ക് കോഴികളെ കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും അനുമതി നിഷേധിച്ചിരുന്നു.
പക്ഷിപ്പനിയാണോ എന്ന സംശയത്തെ തുടർന്ന് കൂടുതൽ പരിശോധനക്കായി സാംപിളുകൾ ഭോപ്പാലിലെ ലാബിലേക്ക് അയയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് പക്ഷിപ്പനി മരണം സ്ഥിരീകരിച്ചിരുന്നു. ഈ വർഷം ആദ്യമായാണ് പക്ഷിപ്പനി മരണം റിപ്പോർട്ട് ചെയ്യുന്നത്. ഡൽഹിയിലാണ് പക്ഷിപ്പനി ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്തത്.
രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനകൾ നടക്കുകയാണ്.