പയ്യന്നൂർ: ലോക്ഡൗൺ മൂലം ഹോട്ടലുകൾ അടച്ചിട്ടതിനെ തുടർന്ന് പ്രധാന പാതയോരങ്ങളിൽ സജീവമായ ബിരിയാണി വിൽപനക്ക് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ കടിഞ്ഞാൺ. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ലൈസൻസില്ലാത്ത വിൽപന തിങ്കളാഴ്ച മുതൽ തടയുന്നു.
ഇതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ വിൽപപന കേന്ദ്രങ്ങളിൽ തിരച്ചിൽ നടത്തി കർശന നിർദേശങ്ങൾ നൽകി.ജില്ലയിൽ മാത്രം കണ്ണൂർ മുതൽ പയ്യന്നൂർ വരെയുള്ള ദേശീയ പാതയോരത്തും പിലാത്തറ -പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിലും അമ്പതിലധികം കേന്ദ്രങ്ങളിൽ ബിരിയാണിയും കുടിവെള്ളവും വിൽക്കുന്നതായാണ് അധികൃതർ കണ്ടെത്തിയത്.
സ്വകാര്യ വാഹനങ്ങളിലെത്തി സ്വന്തമായി ഉണ്ടാക്കിയ ബിരിയാണി വിൽപന നടത്തുന്നവരും സംഘമായി വ്യാപാരത്തിലേർപ്പെട്ടവരും ഇതിലുണ്ട്. ഇവരിൽ ഭൂരിഭാഗം പേർക്കും ലൈസൻസില്ല. ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യവസ്തുക്കളും കുടിവെള്ളവും നൽകുന്നതായി പരാതി ഉയർന്നതാണ് സർക്കാർ ഇടപെടാൻ കാരണമായത്.