ഡല്‍ഹി: കഴിഞ്ഞ മാസം ഓൺലൈനായി നടന്ന സീറോമലബാർ
മെത്രാൻമാരുടെ സിനഡിൽ എടുത്ത തീരുമാനത്തെ തുടർന്ന് സീറോ
മലബാർ സഭാദ്ധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി
എട്ടുനോബ് ആചരണം അനുബന്ധിച്ച് ആഗസ്റ്റ് 24 ന് പുറത്തിറക്കിയ
സർക്കുലറിലെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ഫരീദാബാദ് രൂപതയിൽ
ഇന്ന് (സെപ്റ്റംബർ 4, വെള്ളിയാഴ്ച്ച) പ്രത്യേക പ്രാർത്ഥനായജ്ഞം
നടത്താൻ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര നിർദ്ദേശിച്ചു.
ഇന്നേദിവസം (സെപ്റ്റംബർ 4, വെള്ളിയാഴ്ച്ച) കൊറോണയൽനിന്നും
സംരക്ഷണം എന്ന നിയോഗത്തിനായി എല്ലാവരും ഒരുമിച്ച് ഉപവസിച്ച്
പ്രാർത്ഥിക്കാനും ഇതേ നിയോഗത്തിനായി ദിവ്യബലി
അർപ്പിക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തു.
പരിശുദ്ധ മാതാവിന്റെ ജനന തിരുനാളിന്റെ ഒരുക്കത്തിന്റെ
ഭാഗമായി സെപ്റ്റംബർ 1 മുതൽ 8 വരെ ആചരിക്കുന്ന എട്ടുനോമ്പ് ഈ
മഹാമാരിയെ അതിജീവിക്കുക എന്ന നിയോഗത്തിനായി എല്ലാവരും
ഒരുമിച്ച് തീക്ഷണമായി ആചരിക്കാനും എട്ടുനോമ്പിന്റെ ദിനങ്ങളിൽ
പ്രത്യേകിച്ച് ഇന്ന് (സെപ്റ്റംബർ 4, വെള്ളിയാഴ്ച്ച) ദേവാലയങ്ങളിലെ
ദിവ്യബലിയിൽ പങ്കുകൊള്ളാൻ സാധിക്കാത്തവർ
ഓൺലൈനായിട്ടെങ്കിലും ദിവ്യബലിയിൽ പങ്കെടുക്കണമെന്നും
ദിവസേനയുള്ള കുടുംബ പ്രാർത്ഥനകളിലും വ്യക്തിപരമായ
പ്രാർത്ഥനകളിലും ഈ നിയോഗം തീക്ഷണമായ വിശ്വാസത്തോടെ
സമർപ്പിച്ച് പ്രാർത്ഥിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
കൊവിഡ്ബാധ ദിനംപ്രതി വർദ്ധിക്കുന്ന ഈ സാഹചര്യത്തിൽ
സാമൂഹ്യ ജീവിയായ മനുഷ്യൻ സാമൂഹ്യ ജീവിതത്തിൽ നിന്നും
അകലാനും ഒറ്റപ്പെടാനും കാരണമായ ഈ മഹാമാരിയെ ചെറുത്തു
കീഴ്പെടുത്താൻ ആത്മീയതയിലും പ്രാർത്ഥനയിലും ഐക്യപെടുക
അനിവാര്യമെന്നും ഈ മഹാമാരിയെ അതിജീവിക്കുക എന്ന
നിയോഗത്തിനായി എല്ലാവരും ഒന്നായി പ്രാർത്ഥിക്കുന്നതിലൂടെ
ഇതിനെതിരെയുള്ള പ്രതിരോധത്തിൽ നാം ശക്തിപ്പെടുമെന്നും
ആർച്ച്ബിഷപ്പ് പ്രസ്താവിച്ചു.