കണ്ണൂർ∙ തനിക്കു ബിജെപിയിലേക്കു ക്ഷണമുണ്ടായിരുന്നുവെന്നു സമ്മതിച്ചു കോൺഗ്രസ് നേതാവ് കെ.സുധാകരൻ. എന്നാല്‍ കോൺഗ്രസ് വിടേണ്ട സാഹചര്യമുണ്ടായാൽ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നു ബിജെപി മധ്യസ്ഥരോട് വ്യക്തമാക്കിയതായും സുധാകരൻ വെളിപ്പെടുത്തി.
കണ്ണൂരിൽ നിന്നുള്ള ചില ബിജെപി നേതാക്കളാണു ദൂതുമായി വന്നത്. ബിജെപി അധ്യക്ഷൻ അമിത് ഷാ, തമിഴ്നാട്ടിലെ ബിജെപി നേതാവ് എച്ച്.രാജ എന്നിവരുമായി ചെന്നൈയിൽ കൂടിക്കാഴ്ച നടത്താനായിരുന്നു ക്ഷണം.
വിസമ്മതം അറിയിച്ചു. തന്റെ രാഷ്ട്രീയ നിലപാട് അവരെ വ്യക്തമായി ബോധ്യപ്പെടുത്തിയതോടെ പിന്നീട് അത്തരം നീക്കങ്ങളൊന്നും ഉണ്ടായില്ല. ചർച്ച പോലും ഉണ്ടായിട്ടില്ല – സ്വകാര്യ ടിവി ചാനൽ അഭിമുഖത്തിൽ സുധാകരൻ പറഞ്ഞു.
സിപിഎമ്മിനെയും ബിജെപിയെയും ഒരുപോലുള്ള ഫാസിസ്റ്റ് പ്രസ്ഥാനങ്ങളായാണു താൻ കാണുന്നത്.
കെ.സുധാകരൻ അമിത് ഷായുമായി ചെന്നൈയിൽ കൂടിക്കാഴ്ച നടത്തിയെന്നു കഴിഞ്ഞ ദിവസം സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ ആരോപിച്ചിരുന്നു.