ജാർഖണ്ഡിൽ ഇന്നലെ നടന്ന സംഭവമാണ്. ജാർഖണ്ഡിലെ ഗൊഡ്ഡ ലോക്‌സഭാമണ്ഡലത്തിലെ ബിജെപി എം.പി യായ നിശികാന്ത് ദുബെ ഒരു പാലത്തിന്റെ ഉദ്ഘാടനത്തിനു ഗൊഡ്ഡയിൽ എത്തിയപ്പോഴാണ് ഈ അരോചകദൃശ്യം അരങ്ങേറിയത്.
ജാർഖണ്ഡിൽ അതിഥികളെ സ്വീകരിക്കുന്നത് അവരുടെ കാൽ കഴുകിയാണ് . അതാണ് ആദിവാസി പാരമ്പര്യം. അതിലെന്താണ് തെറ്റ് ? - നിശികാന്ത് ദുബെ
പാർട്ടി വർക്കറായ പവൻ ഷാ , എം.പി യുടെ കാൽകഴുകിയശേഷം ആ മലിനജലം സ്റ്റേജിൽവച്ചു പരസ്യമായി കുടിക്കുകയായിരുന്നു.
ഇതിന്റെ ചിത്രങ്ങൾ എം.പി തന്നെ തന്റെ ഫേസ്ബുക് പേജിൽ അപ്‌ലോഡ് ചെയ്തശേഷം ഇങ്ങനെ കുറിച്ചു ." ഇന്ന് ഞാൻ പാർട്ടിയുടെ വെറുമൊരു താഴെത്തട്ടിലെ പ്രവർത്തകനായി മാറപ്പെട്ടു."
സംഗതി ട്രോൾ ആയതോടെ ന്യായീകരണവുമായി എം.പി വീണ്ടും രംഗത്തെത്തി. അദ്ദേഹം ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു ......
" ജാർഖണ്ഡിൽ അതിഥികളെ സ്വീകരിക്കുന്നത് അവരുടെ കാൽ കഴുകിയാണ് . അതാണ് ആദിവാസി പാരമ്പര്യം. അതിലെന്താണ് തെറ്റ്? സ്ത്രീകൾ എല്ലാ ചടങ്ങുകളിലും ഇത് ചെയ്യാറുണ്ട്.
ഇതിലിത്ര കുറ്റം കാണുന്നതെന്തിനാണ്? എങ്കിൽ മുതിർന്നവരോട് ചോദിച്ചു മനസ്സിലാക്കുക. മഹാഭാരതത്തിൽ ശ്രീകൃഷ്ണൻ എന്തിനാണ് കാൽ കഴുകിയതെന്ന് ?"
ന്യായീകരണങ്ങളും വാദഗതികളും തള്ളിക്കളഞ്ഞ ജനം ട്രോളുകൾ ഇപ്പോഴും തുടരുകയാണ്. ജനാധിപത്യത്തെപ്പറ്റിയും ,പൗരാവകാശങ്ങളെപ്പറ്റിയുമുള്ള വികലമായ ധാരണകൾ വച്ചുപുലർത്തുന്ന ചില ജനപ്രതിനിധികൾ ഇപ്പോഴും സ്വയം വിഡ്ഢിവേഷം കെട്ടുകയാണ്.