മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുമായി കൈകോര്‍ക്കാന്‍ തന്റെ പാര്‍ട്ടി തയ്യാറാണെന്ന പ്രസ്താവനയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടില്‍ രംഗത്ത്. മഹാരാഷ്ട്രയിൽ പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കാൻ ശ്രമിക്കണമെന്ന് ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ സംസ്ഥാന ഭാരവാഹികളോട് അഭ്യർത്ഥിച്ചതിന് തൊട്ടു പിന്നാലെയാണ് സേനയുമായി കൈകോര്‍ക്കാന്‍ ബിജെപി തയ്യാറാണെന്ന പ്രസ്താവനയുമായി ചന്ദ്രകാന്ത് രംഗത്തെത്തിയത്.
മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പിനെ തുടര്‍ന്നായിരുന്നു സഖ്യകക്ഷികളായ ബിജെപിയും ശിവേനയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണത്.
“ഞങ്ങൾ അധികാരത്തിലെത്തി ശിവസേനയുമായി സഖ്യമുണ്ടാക്കേണ്ടിവന്നാലും ഞങ്ങൾ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് തന്നെ മത്സരിക്കും. ഞങ്ങള്‍ക്ക് ഒരുമിച്ച് സർക്കാർ രൂപീകരിക്കാൻ കഴിയും, എന്നാൽ അതിനർത്ഥം ഞങ്ങൾ ഒരുമിച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നല്ല.കോലാപൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു.
മഹാരാഷ്ട്രയിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് പാർട്ടിക്ക് ഒരു "ക്രച്ചസ്" ആവശ്യമില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ജെ പി നദ്ദ അഭ്യര്‍ത്ഥിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് ജന്മദിനാശംസകള്‍ നല്‍കി കൊണ്ട് ഉപമുഖ്യമന്ത്രി അജിത് പവാര്‍ ട്വീറ്റ് ചെയ്തിരുന്നു. താക്കറെയും അജിത് പവാറും ഒരുമിച്ച് ഒരു വണ്ടിയിലിരിക്കുന്നതും വണ്ടിയുടെ സ്റ്റീയറിംഗ് പവാര്‍ പിടിച്ചിരിക്കുന്നതുമായിരുന്നു ചിത്രം.
മൂന്ന് കക്ഷികളുള്ള സഖ്യ സർക്കാരിനെ ഒരു ഓട്ടോ റിക്ഷയുമായി താരതമ്യപ്പെടുത്തിയാൽ വാഹനത്തിന്റെ സ്റ്റിയറിംഗ് തന്റെ കൈയിലായിരിക്കുമെന്ന് ഞായറാഴ്ച ഉദ്ദവ് താക്കറെ സമനയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിന്റെ അടുത്ത ദിവസമാണ് പവാറിന്റെ ജന്മദിനാശംസകള്‍ നല്‍കി കൊണ്ടുള്ള ട്വീറ്റ്. ഇത് താക്കറെയെ പരിഹസിച്ച് ഇട്ടതാണെന്ന വാദവും ഉയര്‍ന്നിരുന്നു.