പനാജി: ഗോവയിൽ ഡോ.പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.അർദ്ധരാത്രിവരെ നീണ്ട നാടകീയതകൾക്ക് ഒടുവിലായിരുന്നു സത്യപ്രതിജ്ഞ. ഡോ.പ്രമോദ് സാവന്ത്,പരീക്കറുടെ പിൻഗാമി.
ഒരുദിവസം നീണ്ട് നിന്ന അനിശ്ചിതങ്ങൾക്കൊടുവിലാണ് ഗോവയിൽ ചിത്രം വ്യക്തമായത്. പ്രമോദ് സാവന്തിനെ തീരുമാനിച്ചതിന് ശേഷവും ഘടക കക്ഷികളുടെ അവകാശവാദങ്ങൾ നടപടികൾ വീണ്ടും വൈകിപ്പിച്ചു.
രണ്ട് ഘടകകക്ഷികളുടെ എംഎൽഎമാരും മൂന്ന് സ്വതന്ത്രരും അടക്കം 9പേരുടെ പിന്തുണ ഉറപ്പായതോടെ കേന്ദ്ര നിരീക്ഷകൻ നിതിൻ ഗഡ്കരിയുടെ നേതൃത്വത്തിൽ അർദ്ധരാത്രി 12 മണിയോടെ രാജ്ഭവനിലെത്തി.
ഗോവ പോലെ ചെറിയ സംസ്ഥാനത്ത് രണ്ട് ഉപമുഖ്യമന്ത്രിമാരെന്ന ഘടകകക്ഷികളുടെ ആവശ്യത്തെ ബിജെപി എതിർത്തെങ്കിലും സമ്മർദ്ദം ശക്തമായപ്പോൾ വഴങ്ങി.ബിജെപി മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിലും ഭിന്നത ഉയർന്നു.
പ്രമോദ് സാവന്തിനൊപ്പം ,വിശ്വിജിത്ത് റാണെ ,സംസ്ഥാന അധ്യക്ഷൻ വിനയ് തെൻഡുൾക്കർ എന്നിവരുടെ പേരും ഉയർന്നതോടെ ചർച്ചകൾ നീണ്ടു.വൈകിട്ട് അമിത്ഷാ എത്തി എംഎൽഎമാരെ കണ്ടതിന് ശേഷമാണ് പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്.