കിങ്സ്റ്റൺ: കറുത്തവനായതിന്റെ പേരിൽ കളിച്ച ടീമുകൾക്കുള്ളിൽപ്പോലും നേരിട്ട അവഗണന തുറന്നുപറഞ്ഞ് വെസ്റ്റിൻഡീസ് സൂപ്പർതാരം ക്രിസ് ഗെയ്‍ൽ. ഫ്ലോയ്ഡിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് കറുത്ത വർഗക്കാർക്ക് എതിരായ വംശവെറിക്കെതിരെ രൂക്ഷമായ ഭാഷയിൽ ഗെയ്‌ൽ പ്രതികരിച്ചത്.
ഫുട്ബോളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതാണ് വംശവെറിയെന്ന ധാരണ തിരുത്തിയ ഗെയ്‍ൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽവച്ച് കറുത്തവനായതിന്റെ പേരിൽ അപമാനിക്കപ്പെട്ടിട്ടുണ്ടെന്ന് തുറന്നടിച്ചു. കളിച്ചിട്ടുള്ള ടീമുകളിൽപ്പോലും കറുത്തവനായതിന്റെ പേരിൽ പിന്തള്ളപ്പെട്ടു പോയിട്ടുണ്ടെന്നും ഗെയ്‍ൽ വെളിപ്പെടുത്തി. കറുത്തവനായതിന്റെ പേരിൽ അഭിമാനിക്കുന്നുവെന്ന വാക്കുകളോടെയാണ് ഗെയ്‍ൽ കുറിപ്പ് അവസാനിപ്പിക്കുന്നത്. യുഎസിലെ മിനിയപ്പലിസിൽ മേയ് 25നാണ് പൊലീസ് അതിക്രമത്തിൽ 46കാരനായ ഫ്ലോയ്ഡ് കൊല്ലപ്പെട്ടത്.
ഗെയ്‍ലിന്റെ കുറിപ്പിന്റെ ഏകദേശ പരിഭാഷ ഇങ്ങനെ:
‘മറ്റേതൊരു ജീവനും പോലെ പ്രധാനപ്പെട്ടതാണ് കറുത്തവർഗക്കാരന്റെ ജീവനും. കറുത്തവനും പ്രധാനപ്പെട്ടവനാണ്. വംശവെറിക്കാരായ ആളുകൾ തുലയട്ടെ. കറുത്തവരെ വിഡ്ഢികളായി കണക്കാക്കുന്ന പരിപാടി അവസാനിപ്പിക്കൂ. കറുത്ത വർഗക്കാർ സ്വയം മോശക്കാരാക്കുന്നതും നിർത്തൂ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചപ്പോഴെല്ലാം കറുത്തവനായതിന്റെ പേരിൽ ഞാൻ അപമാനിക്കപ്പെട്ടിട്ടുണ്ട്. സത്യമാണ്. ആ പട്ടിക നീളുന്നു. വംശവെറി ഫുട്ബോളിൽ മാത്രമല്ല ഉള്ളത്. അത് ക്രിക്കറ്റിലും പ്രബലമാണ്. കളിക്കുന്ന ടീമുകളിൽപ്പോലും കറുത്തവനായതിന്റെ പേരിൽ ഞാൻ പിന്തള്ളപ്പെടുന്നു. കറുപ്പ് കരുത്താണ്. കറുപ്പിൽ അഭിമാനിക്കുന്നു’ – ഗെയ്‍ൽ എഴുതി.