കണ്ണൂർ : നിരവധി മോഷണങ്ങള്‍ നടത്തി നഗരത്തെ ഭീതിയിലാഴ്ത്തിയ ബ്ലാക്ക്മാന്‍ ഒടുവില്‍ പിടിയില്‍. രാത്രി കണ്ണൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തിയിരുന്ന തമിഴ്‌നാട് തഞ്ചാവൂര്‍ പടുക്കോട്ടെ മധുകൂറിലെ രാജപ്പനെ(33)യാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കണ്ണൂരിലും വയനാട്ടിലും താമസിച്ചാണ് ഇയാള്‍ മോഷണങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്.
വെള്ളിയാഴ്ച രാത്രി കണ്ണൂര്‍ സ്റ്റേഡിയം കോംപ്ലക്‌സിലെ ബിഗ്‌ബോസ് ടെയ്‌ലേഴ്‌സിന്റെ പൂട്ടുപൊളിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പോലീസ് പിടിയിലായത്.
ഇയാള്‍ നഗരത്തിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ഒപ്പമുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍നിന്ന് സ്‌ക്രൂഡ്രൈവര്‍, ഹാക്‌സോ ബ്ലേഡുകള്‍, കട്ടിങ്ങ് പ്ലെയറുകള്‍ തുടങ്ങിയവ കണ്ടെത്തി.
ഇയാളുടെ പേരില്‍ സേലത്ത് അന്‍പതിലേറെയും തലശ്ശേരിയില്‍ ഇരുപതോളവും കേസുകളുണ്ട്. 2008-ല്‍ തലശ്ശേരിയില്‍ ഇയാള്‍ പിടിയിലായിരുന്നു.
ജയില്‍ശിക്ഷ കഴിഞ്ഞ് ജനുവരിയിലാണ് പുറത്തിറങ്ങിയത്. നാട്ടില്‍ പോയി മടങ്ങിയെത്തി. തുടര്‍ന്ന് കണ്ണൂര്‍ കേന്ദ്രീകരിച്ചാണ് മോഷണങ്ങള്‍ നടത്തിയിരുന്നത്.