ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സും പുണെ സിറ്റിയും തമ്മിലുള്ള മത്സരം സമനിലയില്‍. ഇരുടീമുകളും ഓരോഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. പതിമൂന്നാം മിനിട്ടില്‍ പുണെ സിറ്റി ഗോള്‍ നേടിയപ്പോള്‍ അറുപത്തിയൊന്നാം മിനിട്ടിലായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ തിരിച്ചടി.
ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ബ്ലാസ്റ്റേഴ്സിന് വേണ്ടി നിക്കോള കിര്‍മാരെവിച്ചാണ് തിരിച്ചടിച്ചത്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയെങ്കിലും ലക്ഷ്യം കാണുന്നതില്‍ വന്ന പിഴവുകളാണ് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായത്. തുടര്‍ച്ചയായ നാലാം സമനിലയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.
പതിമൂന്നാം മിനിട്ടില്‍ മാർകോ സ്റ്റാൻകോവിച്ചിലൂടെ വല കുലുക്കിയാണ് പുണെ ലീഡെടുത്തത്. സീസണില്‍ ഏറ്റവും അവസാന സ്ഥാനക്കാരായ പുണെയ്ക്കെതിരെ അനായാസ ജയം കൊതിച്ചാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. എന്നാല്‍ സ്വന്തം മൈതാനത്ത് വീറോടെ പൊരുതുകയായിരുന്നു ആതിഥേയര്‍.
അഞ്ച് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്‍റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. പക്ഷെ തുടര്‍ സമനിലകള്‍ ആരാധകരെ നിരാശയിലാക്കിയിട്ടുണ്ട്. പുണെയാകട്ടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്‍റുമായി ഒമ്പതാം സ്ഥാനത്താണ്.