വടകര: ജയിലിൽ കഴിയുന്നവർക്ക് വീട്ടുകാരുമായി സംവദിക്കാൻ ഓൺലൈൻ സൗകര്യമൊരുക്കി ഡോ. ബോബി ചെമ്മണൂർ.
കോവിഡ് - 19 രോഗബാധയുടെ സാഹചര്യത്തിൽ ജയിലുകളിൽ കഴിയുന്ന അന്തേവാസികൾക്ക് അവരുടെ ബന്ധുക്കളുമായി നേരിൽ കൂടിക്കാഴ്ച നടത്തുവാനും കേസ് സംബന്ധവും കുടുംബ സംബന്ധവുമായ കാര്യങ്ങൾ യാതൊന്നുംതന്നെ നിർവ്വഹിക്കുവാനും സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
കുറ്റാരോപിതരായി ജയിലിൽ കഴിയുന്നവർക്ക് ബന്ധുക്കളുമായി സമ്പർക്കം പുലർത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ബഹു. സുപ്രീം കോടതി ഇ-മുലാക്കാത്ത് സഹായത്തോടെ വീഡിയോകോൾ വഴി ഇതിനുള്ള സൗകര്യമൊരുക്കാൻ നിർദ്ദേശിച്ചിരുന്നു.
ഇതനുസരിച്ച് ജയിൽ വകുപ്പ് മേധാവി റിഷിരാജ് സിംഗ് പദ്ധതി എത്രയും പെട്ടെന്ന് നടപ്പിൽ വരുത്താനും ഇതിനാവശ്യമായ ടാബ്‌ലെറ്റോ ലാപ്ടോപ്പോ സന്നദ്ധ സംഘടനകളിൽ നിന്നും മറ്റും സംഭാവനയായി സ്വീകരിക്കുവാനും നിർദ്ദേശിക്കുകയായിരുന്നു.
ഇതിന്റെ ഭാഗമായാണ് ജയിലുകളിലേക്കായി ഡോ. ബോബി ചെമ്മണൂർ ടാബ്‌ലെറ്റുകൾ നൽകിയത്. ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് വടകര ഷോറൂം മാനേജർ ജിതേഷ് വടകര സബ്ജയിൽ സൂപ്രണ്ട് ജിജേഷ് ഇ.വിക്ക് കൈമാറി.
ചടങ്ങിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ വിജീഷ് കുമാർ, അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ ഷാർവിൻ, സുബിൻ ലാൽ തുടങ്ങിയവർ പങ്കെടുത്തു.