ദില്ലി: മീ ടൂ ക്യാംപയിനു പിന്നാലെ ആരോപണവിധേയരായവരുടെ സിനികളിൽ നിന്ന് പിൻമാറുകയാണ് ബോളിവുഡിലെ പ്രമുഖ താരങ്ങൾ. തുടങ്ങാനിരിക്കുന്ന ബിഗ് ബജറ്റ് സിനിമകളിൽ നിന്ന് താരങ്ങൾ പിൻമാറുന്നത് ബോളിവുഡിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
കുറ്റവാളികളോടൊപ്പം ജോലി ചെയ്യാൻ തയ്യാറല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൗസ്ഫുൾ ഫോറിൽ നിന്നും അക്ഷയ് കുമാറിന്‍റെ പിന്മാറ്റം. ഹൗസ്ഫുള്‍ 4 ന്‍റെ സംവിധായകൻ സാജിദ് ഖാനെതിരെ മീ ടൂ ക്യാംപയിനിലൂടെ ലൈംഗികാരോപണം ഉയർന്നിരുന്നു. ലൈംഗികാരോപണ വിധേയരുടെ സിനിമയില്‍ നിന്ന് പിന്മാറുക എന്നത് ധാര്‍മിക ഉത്തരവാദിത്വമാണെന്ന് അക്ഷയ് കുമാര്‍ വ്യക്തമാക്കി. അക്രമങ്ങള്‍ അനുഭവിച്ചവരുടെ വെളുപ്പെടുത്തലുകൾ ഗൗരവമായി കേള്‍ക്കണം. ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് നീതി ഉറപ്പാക്കണം. സത്യം പുറത്തുവരുന്നത് വരെ ചിത്രീകരണം നിർത്തിവയ്ക്കണമെന്നും അക്ഷയ്കുമാർ നിർമാതാക്കളോട് ആവശ്യപ്പെട്ടു. വെളിപ്പെടുത്തലുകൾ വിവാദമായതോടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൗസ്ഫുൾ ഫോറിന്‍റെ സംവിധാന ചുമതലയിൽ നിന്ന് മാറി നിൽക്കുന്നതായി സാജിദ് ഖാൻ ട്വീറ്റ് ചെയ്തു.
സുഭാഷ് കപൂറിന്‍റെ സംവിധാനത്തില്‍ തുടങ്ങാനിരിക്കുന്ന മൊഗുള്‍ എന്ന ചിത്രത്തില്‍ നിന്ന് ആമിര്‍ഖാൻ പിന്‍മാറി. മൊഗുള്‍ എന്ന ചിത്രത്തിന്‍റെ സഹനിര്‍മ്മാതാക്കളാണ് ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും.സംഗീതഞ്ജന്‍ ഗുല്‍ഷന്‍ കുമാറിന്‍റെ ജീവിതത്തെ ആസ്പദമാക്കി സുഭാഷ് കപൂര്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു മൊഗുൾ. നേരത്തെ, ആരോപണവിധേയനായി വികാസ് ബാൽ സംവിധാനം ചെയ്യുന്ന സൂപ്പർ 30 ചിത്രത്തിൽ നിന്ന് പിന്മാറുകയാണെന്ന സൂചന നൽകി നടൻ റിത്വീക് റോഷനും രംഗത്ത് എത്തി.
സംവിധായകന്‍റെ കാര്യത്തിൽ നിർമ്മാതാക്കളുടെ നിലപാട് വ്യക്തമാക്കണമെന്നാണ് റിത്വിക് റോഷന്‍റെ ട്വീറ്റ്.അതിനിടയിൽ അമിതാഭ് ബച്ചനെതിരെ സെലിബ്രിറ്റി ഹെയര്‍ സ്റ്റൈലിസ്റ്റ് സപ്ന ഭവ്നാനി രംഗത്തെത്തി. ബച്ചൻ സിനിമാ മേഖലയിലുള്ള തന്റെ പല സുഹൃത്തുക്കളോടും മോശമായി പെരുമാറിയിട്ടുണ്ടെന്നും അവർ ബച്ചനെതിരെ രംഗത്ത് എത്തുമെന്നും മൂഖംമൂടിഅഴിഞ്ഞുവീഴാൻ സമയമായെന്നും സപ്ന ഭവ്നാനി പറഞ്ഞു. അതേ സമയം അമിതാഭ് ബച്ചൻ ഇതുവരെ പ്രതീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മീടു ക്യാംപയിനെ അമിതാഭ് ബച്ചൻ പിൻതുണച്ചിരുന്നു.