കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ നടന്ന ചാവേറാക്രമണത്തിൽ പൊലീസുകാരുൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കാബൂളിലെ ആഭ്യന്തര മന്ത്രാലയ വക്താവ് നജീബ് ഡാനിഷാണ് വാർത്ത പുറത്തു വിട്ടത്. പത്ത് പൊലീസുകാർക്കും ഒരു വനിതാ പൊലീസിനും സ്ഫോടനത്തിൽ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
കാബൂളിലെ പൊലീസ് ചെക്ക്പോയിന്റിന് സമീപത്തായിരുന്നു അക്രമണം. ധനകാര്യ മന്ത്രാലയവും പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയും സ്കൂളും സ്ഥിതി ചെയ്യുന്നതിന്റെ സമീപത്താണ് ആക്രമണം ഉണ്ടായത്.
നാല് മൃതദേഹങ്ങൾ സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തതായി പൊലീസ് വക്താവ് ബാസിർ മുജാഹിദ് വ്യക്തമാക്കി. മൃതദേഹങ്ങൾ പലയിടങ്ങളിലായി ചിതറിക്കിടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിനെതിരായി വൻ പ്രതിഷേധപ്രകടനങ്ങളാണ് കാബൂളിൽ നടന്നു കൊണ്ടിരിക്കുന്നത്. രണ്ട് പ്രവിശ്യകളിൽ സമാനമായ രീതിയിൽ സ്ഫോടനം നടന്നിരുന്നു. താലിബാൻ ആക്രമത്തെ തടയുന്നതിൽ സർക്കാർ പരാജയമാണെന്നാണ് പ്രതിഷേധക്കാരുടെ വാദം.