അങ്കാറ : സിറിയയുടെ വടക്ക്- പടിഞ്ഞാറ് മേഖലയിൽ സ്ഥിതി ചെയ്യുന്ന അഫ്രിൻ നഗരത്തിലുണ്ടായ ഭീകരാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ 11 കുട്ടികളും ഉൾപ്പെടുന്നു. സെൻട്രൽ സോക്ക് അലിയിലുള്ള മാർക്കറ്റിൽ തിങ്കളാഴ്ച ഉച്ച തിരിഞ്ഞായിരുന്നു ആക്രമണം. 47 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
മാർക്കറ്റിലേക്ക് ബോംബ് ഘടിപ്പിച്ച ഇന്ധന ടാങ്കർ ഇടിച്ചു കയറ്റിയാണ് ആക്രമണം നടത്തിയത്. റംസാൻ നോമ്പ് തുറക്കാൻ സാധനങ്ങൾ വാങ്ങാനെത്തിയവരായിരുന്നു മാർക്കറ്റിലെത്തിയവരിൽ ഭൂരിഭാഗവും.
ആക്രമണത്തിൽ ആരും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. കുർദ് വിമത പോരാളികളായ വൈ.പി.ജി ആക്രമണത്തിന് പിന്നിലെന്ന് തുർക്കി ആരോപിച്ചു.