കോട്ടയ്‍ക്കൽ : കൂട്ടആക്രമണത്തിന് ഇരയായതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത യുവാവിനു ക്രൂര മർദനമേറ്റിരുന്നതായി പൊലീസ്. ശരീരത്തിന്റെ പിൻഭാഗത്ത് അടിയേറ്റ പാടുകൾ കണ്ടെത്തിയതായി ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. എടരിക്കോട് പുതുപ്പറമ്പ് പൊറ്റയിൽവീട്ടിൽ ഹൈദരലിയുടെ മകൻ ഷാഹിർ(22) ആണ് വിഷം ഉള്ളിൽച്ചെന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മരിച്ചത്.
നാട്ടുകാരിയായ പെൺകുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ ഞായറാഴ്ച രാത്രി അവരുടെ ബന്ധുക്കൾ ഷാഹിറിനെയും സഹോദരനെയും മർദിച്ചിരുന്നു. ഇതിൽ മനംനൊന്ത് ഷാഹിർ അന്നു രാത്രി വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. അതിനിടെ, യുവാവിന്റെ മരണവാർത്തയറിഞ്ഞ് പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചെന്നു പ്രചാരണമുണ്ടായെങ്കിലും ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
പെൺകുട്ടിയുമായി ഷാഹിർ സൗഹൃദത്തിലായിരുന്നെന്നും ഇതു ബന്ധുക്കൾ എതിർത്തിരുന്നതായും പൊലീസ് പറയുന്നു. ഞായറാഴ്ച രാത്രി വീട്ടുപരിസരത്തുകൂടി ഷാഹിർ ബൈക്കിൽ പോകുന്നതു കണ്ട ബന്ധുക്കൾ യുവാവിനെ മർദിച്ചെന്നാണു കേസ്. ടോർച്ച് ഉപയോഗിച്ചു മർദിച്ചെന്നും നഗ്നചിത്രം എടുത്തു ഭീഷണിപ്പെടുത്തിയെന്നുമാണു ഷാഹിറിന്റെ സഹോദരൻ ഷിബിൽ പൊലീസിനു നൽകിയ മൊഴി. ഇതു തടയാൻ ശ്രമിച്ചപ്പോഴാണു ഷിബിലിനു മർദനമേറ്റത്.
പരുക്കേറ്റ ഷിബിൽ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ 15 പേർക്കെതിരെ പൊലീസ് കേസെടുത്തു.