തിരുവനന്തപുരം : റഫ്രിജറേറ്റർ കത്തിയ പുക ശ്വസിച്ചുള്ള മരണത്തിനു 2016 ൽ നഗരം സാക്ഷ്യം വഹിച്ചു. റഫ്രിജറേറ്റലിലെ വിഷപ്പുക ശ്വസിച്ചു ദമ്പതികളും കുഞ്ഞും ഉറക്കത്തിൽ മരിച്ചത് ആ വർഷം ജൂലൈയിൽ. മണ്ണന്തല മരുതൂരിലായിരുന്നു സംഭവം. ധനുവച്ചപുരം എയ്തുകൊണ്ടാൻകാണി ഗ്രേസ് കോട്ടേജിൽ രാജയ്യന്റെയും ഓമനയുടെയും മകൻ അനിൽ രാജും (37), ഭാര്യ അരുണയും (27), മകൾ നാലു വയസുകാരി അലീഷയുമാണ് അന്നു മരണത്തിനു കീഴടങ്ങിയത്. അനിലും അരുണയും മാർ ബസേലിയസ് എൻജിനീയറിങ് കോളജിലെ ലാബ് ജീവനക്കാരായിരുന്നു
മരുതൂർ പാലത്തിനു സമീപം കൃഷ്ണ ബേക്കറി കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഇവർ വാടകയ്ക്കു കഴിഞ്ഞിരുന്നത്. റോഡിനോടു ചേർന്ന ഭാഗത്തു കടമുറികളുടെ താഴെ ത്രികോണാകൃതിയിൽ ഗോഡൗൺ പോലെയുള്ള കെട്ടിടത്തിൽ വായുസഞ്ചാരം കുറഞ്ഞ ചെറിയ ഹാളും കിടപ്പുമുറിയും മാത്രമാണുണ്ടായിരുന്നത്.
രണ്ടു വർഷം മാത്രം പഴക്കമുള്ള റഫ്രിജറേറ്റർ കത്തിയതാണ് മരണകാരണമായത്. ക്ഷണിച്ചു വരുത്തുകയായിരുന്നു. ഏതെങ്കിലും ഒരു ജനൽപാളി തുറന്നിട്ടിരുന്നെങ്കിൽ പോലും മരണം സംഭവിക്കില്ലായിരുന്നുവെന്നാണു വിദഗ്ധർ അഭിപ്രായപ്പെട്ടത്.