ലണ്ടൻ: ബ്രെക്സിറ്റ് പ്രതിസന്ധിക്ക് പരിഹാരം കാണാൻ ബ്രിട്ടനും യൂറോപ്യൻ യൂണിയനും അവസാനവട്ട ചർച്ചകളിലും സമവായമില്ല. ഇതോടെ യൂറോപ്യൻ യൂണിയൻ നേതാക്കളുടെ ഉച്ചകോടിക്ക് മുമ്പ് പുതിയ കരാർ സംബന്ധിച്ച് ധാരണയുണ്ടാക്കാം എന്ന പ്രതീക്ഷ മങ്ങി.
ഇതുവരെ കരാറിലെത്താനായില്ലെന്ന് ബ്രിട്ടീഷ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. അതേസമയം, ബ്രെക്സിറ്റ് പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ചർച്ചകൾ ബ്രസൽസിൽ അവസാന നിമിഷവും തുടരുകയാണ്.
പുതിയ കരാർ സാധ്യമായാൽ അതിന് അംഗീകാരം നേടാനായി ശനിയാഴ്ച്ച ബ്രിട്ടീഷ് പാർലമെന്റ് പ്രത്യേക യോഗം ചേരും. വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ ബ്രെക്സിറ്റ് അനിശ്ചിതത്വം നീളാനുള്ള സാധ്യതയാണ് വിദഗ്ധർ പ്രവചിക്കുന്നത്. നിയമപരമായ തടസങ്ങൾ ഏറെയുണ്ടെങ്കിലും നോ ഡീൽ ബ്രെക്സിറ്റ് നിലപാടുമായി മുന്നോട്ടു പോവാനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ തീരുമാനം.
അതേസമയം, യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചയിൽ പുതിയ കരാർ വ്യവസ്ഥകൾ രൂപപ്പെട്ടാലും ഇതിന് ശനിയാഴ്ച ചേരുന്ന ബ്രിട്ടീഷ് പാർലമെന്റ് യോഗം അംഗീകാരം നൽകണമെന്ന് നിർബന്ധമില്ല. വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സ്ഥിതിയിൽ പാർലമെന്റിൽ ഏറെനാളായി നിലനിൽക്കുന്ന അനിശ്ചിതത്വം തുടരാനുള്ള സാധ്യതകൾ ഏറെയാണ്. അങ്ങനെ വന്നാൽ രാജിവച്ചൊഴിയുകയോ, ബ്രെക്സിറ്റിനായി യൂറോപ്യൻ യൂണിയനോട് വീണ്ടും കൂടുതൽ സമയം നീട്ടി ചോദിക്കുകയോ മാത്രമാകും ബോറിസ് ജോൺസന്റെ മുന്നിലുള്ള വഴികൾ.