ലണ്ടന്‍: പ്രമുഖ ബ്രിട്ടീഷ് ടി.വി. അവതാരക കരോലിന്‍ ഫ്‌ലാക്കിന്റെ ആത്മഹത്യയ്ക്ക് കാരണം ജയിലില്‍ പോകേണ്ടിവരുമെന്ന ഭയമായിരുന്നുവെന്ന് സൂചന. ആണ്‍സുഹൃത്തിനെ ആക്രമിച്ച കേസിലെ വിചാരണ മാർച്ചിൽ തുടങ്ങാനിരിക്കെയാണ് കരോലിൻ ആത്മഹത്യ ചെയ്തത്. ജയിൽ ശിക്ഷ ലഭിക്കുമെന്ന് ഇവർ ഭയപ്പെട്ടിരുന്നതായി ഇവരുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.
യുകെ റിയാലിറ്റി ഷോയായ ലവ് ഐലൻഡിന്റെ മുൻ അവതാരകയായിരുന്ന കരോലിനെ കഴിഞ്ഞ ശനിയാഴ്ചയാണ് ലണ്ടനിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. 40 വയസുകാരിയായ കരോലിൻ മാനസിക സമ്മർദത്തിലായിരുന്നതായും ഇതിന് മരുന്ന് കഴിച്ചിരുന്നതായും വിവരങ്ങളുണ്ട്. വിചാരണയെയും കരോലിൻ ഭയപ്പെട്ടിരുന്നുവെന്നാണ് വിവരം.
കഴിഞ്ഞ ഡിസംബറിൽ ആൺ സുഹൃത്തായ ലൂയിസ് ബർട്ടണെ ആക്രമിച്ചതായിരുന്നു കരോലിനെതിരായ കേസ്. ഈ കേസില്‍ കരോലിനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. മാര്‍ച്ചില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് മരണം. കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചാണ് കരോലിന ആത്മഹത്യ ചെയ്തത്. മരണത്തിന് മുമ്പ് കരോലിൻ കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായും സുഹൃത്തുക്കൾ വ്യക്തമാക്കി.