ലണ്ടന്‍: തെരേസ മേ സര്‍ക്കാര്‍ യൂറോപ്യന്‍ യൂണിയന്‍ (ഇയു) വിടുന്നതിന്റെ ഭാഗമായി അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍ ബ്രിട്ടിഷ് പാര്‍ലമെന്റ് വന്‍ ഭൂരിപക്ഷത്തോടെ തള്ളി. മാര്‍ച്ച് 29 നു ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനിരിക്കെ, നൂറിലേറെ ഭരണകക്ഷി അംഗങ്ങളും കരാറിനെതിരെ വോട്ട് ചെയ്തതു പ്രധാനമന്ത്രി തെരേസ മേയ്ക്ക് കനത്ത തിരിച്ചടിയായി. 432 എംപിമാര്‍ കരാറിനെ എതിര്‍ത്തു വോട്ടു ചെയ്തപ്പോള്‍ 202 പേര്‍ മാത്രമാണ് അനുകൂലിച്ചത്.
സര്‍ക്കാരിനെതിരെ ഇന്ന് അവിശ്വാസപ്രമേയം കൊണ്ടുവരുമെന്നു പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി പ്രഖ്യാപിച്ചു. എന്നാല്‍, പരിഷ്‌കരിച്ച കരാറുമായി മുന്നോട്ടു പോകുമെന്നും ഇതിനായി യൂറോപ്യന്‍ യൂണിയനുമായി വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തുമെന്നും പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു.
ഇന്നു മന്ത്രിസഭാ യോഗം വിളിക്കില്ലെന്നും വ്യക്തമാക്കി. വ്യാപക എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ മാസം 11 നു നടത്താനിരുന്ന വോട്ടെടുപ്പു തെരേസ മേ നീട്ടിവച്ചിരുന്നു. ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്നവര്‍ക്കും യൂറോപ്യന്‍ യൂണിയന്റെ കരാര്‍ വ്യവസ്ഥകളോടാണ് എതിര്‍പ്പ്.
കരാര്‍പ്രകാരം ബ്രിട്ടന്‍ ഭീമമായ തുക ഇയു ബജറ്റിനു കൊടുക്കേണ്ടിവരും. അതിനാല്‍, കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നാണു തെരേസ മേയുടെ എതിരാളികളുടെ ആവശ്യം.
സര്‍ക്കാര്‍ ഇനി യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച ചെയ്തു പുതിയ കരാര്‍ തയാറാക്കുകയോ കരാര്‍ വേണ്ടെന്നു വച്ച് തുടര്‍നടപടികളിലേക്കു പോകുകയോ അല്ലെങ്കില്‍ വീണ്ടും ഹിതപരിശോധന നടത്തുകയോ ചെയ്യണം.
2016 ജൂണ്‍ 23നാണ് ബ്രിട്ടനില്‍ ഹിതപരിശോധന നടന്നത്. യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോരാന്‍ അനുകൂലിച്ച് 51.9 ശതമാനവും എതിര്‍ത്ത് 48.1 ശതമാനവും വോട്ടു ചെയ്തു. 2017 മാര്‍ച്ച് 21 ന് തെരേസ മേ സര്‍ക്കാര്‍ ബ്രെക്സിറ്റ് കരാര്‍ നടപടികള്‍ തുടങ്ങി. യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി 19 മാസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ നവംബറിലാണു കരാര്‍ രൂപമെടുത്തത്. പിന്നാലെ കരാറിനെ എതിര്‍ത്ത് ബ്രെക്‌സിറ്റ് മന്ത്രി ഡൊമിനിക് റാബ് രാജിവച്ചു.
The House of Commons has spoken on the #BrexitVote and the Government will listen.
— Conservatives (@Conservatives) January 15, 2019
???? @Theresa_May sets out how we intend proceed. pic.twitter.com/9Bc3IOSIYd