ബ്രിട്ടനില്‍ ശീതീകരിച്ച ട്രക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ എല്ലാവരും വിയറ്റ്‌നാം സ്വദേശികളാണെന്ന് സ്ഥിരീകരിച്ചു. 16 മൃതദേഹങ്ങള്‍ ഇന്നു രാവിലെ വിയറ്റ്‌നാമിലെത്തിച്ചു. ഒക്ടോബര്‍ 23-ന് ലണ്ടനില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള വാട്ടര്‍ഗ്ലേഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനടുത്തു നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ിന്നാണ് 39 മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മരിച്ചവരില്‍ 31 പുരുഷന്മാരും എട്ടു സ്ത്രീകളുമായിരുന്നു. ആദ്യം ചൈനീസ് വംശജരാണ് ഇവരെന്നാണ് കരുതിയിരുന്നത്. വിശദമായ പരിശോധനയിലാണ് വിയറ്റ്‌നാമില്‍നിന്നുള്ളവരാണു മരിച്ചവരിലേറെയുമെന്നു കണ്ടെത്തിയത്.
കണ്ടെയ്‌നറിനുള്ളില്‍ തണുത്തു മരവിച്ചാണ് എല്ലാവരും ദാരുണമായി മരിച്ചത്. മനുഷ്യക്കടത്ത് കേസില്‍ അന്വേഷണം തുടരുകയാണ്. ഐറിഷ്- ബ്രിട്ടിഷ് പൊലീസ് സംയുക്തമായാണ് അന്വേഷണം
ലണ്ടനില്‍നിന്ന് വിയറ്റ്‌നാം എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് 19 മൃതദേഹങ്ങളും ഹാനോയിലെ നോയി ബായി വിമാനത്താവളത്തില്‍ എത്തിച്ചത്. മധ്യ വിയറ്റ്‌നാമിലെ മൂന്നു പ്രവിശ്യകളില്‍നിന്നുള്ളവരാണ് 16 പേര്‍. ങേ ആന്‍ പ്രവിശ്യയിലേക്കാണ് അഞ്ചു മൃതദേഹങ്ങള്‍ എത്തിച്ചത്. ഹാ ടിന്‍, ക്വാങ് ബിന്‍ പ്രവിശ്യകളില്‍ നിന്നുള്ളവരാണ് ശേഷിക്കുന്ന 10 പേര്‍. ആഴ്ചകളായി മൃതദേഹത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ബന്ധുക്കള്‍.
മറ്റു മൃതദേഹങ്ങളും ഉടന്‍ എത്തുമെന്ന് വിയറ്റ്‌നാം വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ കൃത്യമായ ദിവസം പറഞ്ഞിട്ടില്ല. അതിനിടെ മൃതദേഹം വിയറ്റ്‌നാമിലെത്തിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനമുണ്ടായില്ല എന്നതു വിവാദമായിട്ടുണ്ട്.
മൃതദേഹങ്ങള്‍ എത്തിച്ചതിന് വന്‍ തുകയാണ് ബന്ധുക്കള്‍ അധികൃതര്‍ക്കു നല്‍കേണ്ടി വരിക. സര്‍ക്കാര്‍ മുന്നോട്ടു വച്ചത് രണ്ടു സാധ്യതകളായിരുന്നു. ചിതാഭസ്മമായി തിരികെ എത്തിക്കണമെങ്കില്‍ ഏകദേശം 1.25 ലക്ഷം രൂപ നല്‍കുക, മൃതദേഹം ശവപ്പെട്ടിയില്‍ ഭദ്രമായി എത്തിക്കണമെങ്കില്‍ രണ്ടു ലക്ഷവും.
വിയറ്റ്‌നാം സര്‍ക്കാര്‍ നിര്‍ദേശിച്ചത് ചിതാഭസ്മമായി കൊണ്ടുവരാനായിരുന്നു. എന്നാല്‍ പരമ്പരാഗത രീതിയില്‍ മൃതദേഹം സംസ്‌കരിക്കാന്‍ ആഗ്രഹിക്കുന്നവരായതിനാല്‍ ഭൂരിപക്ഷം പേരും ചിതാഭസ്മം വേണ്ടെന്നു പറയുകയായിരുന്നു. ഇതിനിടെ മരണകാരണമായ ട്രക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്തര അയര്‍ലന്‍ഡുകാരനായ ട്രക്ക് ഡ്രൈവറും പിടിയിലായിട്ടുണ്ട്. ട്രക്ക് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ബള്‍ഗേറിയയിലാണ്. ഒരു ഐറിഷ് വനിതയുടെ പേരിലുള്ള കമ്പനിയുടെ ഉപയോഗത്തിനു വേണ്ടി.