ലക്‌നൗ: ബുലന്ദ്ഷഹറില്‍ കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിങ്ങിനെ വെടിവച്ചു കൊന്ന കേസില്‍ പ്രതിയെന്ന് പൊലീസ് സംശയിക്കുന്ന സൈനികന്‍ ജീത്തു ഫൗജിയയെ കുടുക്കിയതാണെന്ന് മാതാവ്. മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവന് തക്കതായ ശിക്ഷ നല്‍കണമെന്നും മാതാവ് രതന്‍കൗര്‍ പറഞ്ഞു. ജിതേന്ദ്ര മാലിക്ക് എന്ന ജീത്തു ഫൗജിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ബുലന്ദ്ഷഹര്‍ കലാപവുമായി ബന്ധപ്പെട്ട് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിങ്ങിനെ ജീത്തു എന്ന ജിതേന്ദ്ര മാലിക് വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ നിഗമനം. മകന്‍ തെറ്റ് ചെയ്തിട്ടില്ല. കുറ്റക്കാരനല്ല എന്ന് തെളിയുന്ന നിമിഷം തന്റെ മകനെ കുടുക്കിയവരെ വെറുതെ വിടില്ലെന്നും രതന്‍കൗര്‍ പറഞ്ഞു. ജീത്തുവിന്റെ അച്ഛന്‍ രാജ്പാലിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. വീട് തകര്‍ത്തു. മകന്റെ ഭാര്യയെ പുരുഷപൊലീസുകാര്‍ അടിച്ചുവെന്നും രതന്‍കൗര്‍ ആരോപിച്ചു.
അര്‍ധരാത്രിയിലായിരുന്നു ജീത്തു ഫൗജിയെ അറസ്റ്റ് ചെയ്തത്. ജമ്മുകശ്മീരിലെ സോപോര്‍ പട്ടണത്തില്‍ വെച്ച് 22 രാഷ്ട്ര്ീയ റൈഫിള്‍സാണ് ജിതേന്ദ്രയെ കസ്റ്റഡിയിലെടുത്തത്. ഉത്തര്‍പ്രദേശ് പൊലീസിലെ പ്രത്യേക അന്വേഷണസംഘത്തിന് ജിതേന്ദ്രയെ കൈമാറി.
കശ്മീരിലെ സോപാര്‍ രാഷ്ട്രീയ റൈഫിള്‍സ് സൈനിക ക്യാംപിലെ ജവാനായ ജിതേന്ദ്ര മാലിക്കിനെ കലാപസമയത്ത് ദുരൂഹസാഹചര്യത്തില്‍ സുബോധ്കുമാര്‍ സിങിനൊപ്പം കണ്ടതിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇയാളുടെ പക്കല്‍ തോക്കുണ്ടായിരുന്നതായും വിവരമുണ്ട്. യുപി പൊലീസിന്റെ നിര്‍ദേശപ്രകാരം സൈന്യം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.