Advertisment

ബുലന്ദ്ഷഹറില്‍ കലാപം നടന്ന ദിവസം ആള്‍ക്കൂട്ടത്തിലൊരാളായി താന്‍ അവിടെ ഉണ്ടായിരുന്നെന്ന് അറസ്റ്റിലായ സൈനികന്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ലഖ്‌നൗ: ബുലന്ദ്ഷഹറില്‍ കലാപം നടന്ന ദിവസം ആള്‍ക്കൂട്ടത്തിലൊരാളായി താന്‍ അവിടെ ഉണ്ടായിരുന്നെന്ന് അറസ്റ്റിലായ കരസേന സൈനികന്‍ ജീതേന്ദ്ര മാലിക്ക്. ഗ്രാമവാസികള്‍ക്കൊപ്പം അക്രമം നടന്ന സ്ഥലത്ത് പോയിരുന്നുവെന്ന് ജീതേന്ദ്ര സമ്മതിച്ചു. എന്നാല്‍ പൊലീസിനെ കല്ലെറിഞ്ഞിട്ടില്ലെന്ന് സൈനികന്‍ വ്യക്തമാക്കി. ജീത്തു ഫൗജി എന്നു വിളിക്കുന്ന ജിതേന്ദ്ര മാലിക്കിനെയാണ് ഇന്നലെ അര്‍ധരാത്രിയോടെ ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisment

publive-image

സുബോധ് കുമാറിനെ വെടിവച്ചത് ജീതേന്ദ്ര മാലിക്കാണെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്യലിനായി മാലിക്കിനെ സയനാ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ബുലന്ദ്ഷഹര്‍ സംഘര്‍ഷത്തിന്റെ വീഡിയോകളില്‍ സുബോധ്കുമാറിന് സമീപം ജീതേന്ദ്ര ഫൗജി നില്‍ക്കുന്നത് വ്യക്തമാണ് എന്ന് പൊലീസ് പറയുന്നുണ്ട്. കൊലപാതകം നടന്ന അന്ന് വൈകുന്നേരം തന്നെ ഇയാള്‍ താന്‍ ജോലി ചെയ്യുന്ന ശ്രീനഗറിലേയ്ക്ക് തിരിച്ചുപോയിരുന്നു. കഴിഞ്ഞ ഡിസംബര്‍ 3നാണ് ഗ്രാമത്തില്‍ പശുക്കളുടെ ജഡങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ പൊലീസ് സ്‌റ്റേഷന്‍ ആക്രമിക്കുകയായിരുന്നു. കലാപത്തിനിടെ പൊലീസ് ഇന്‍സ്‌പെക്ടറെ അക്രമികള്‍ പിന്തുടര്‍ന്ന് വെടിവെച്ചു കൊല്ലുകയായിരുന്നു.

സുബോധ് സിംഗിന്റെ ഇടത്തേ കണ്ണിന് അടുത്താണ് വെടിയേറ്റത്. വെടിയുണ്ട തലച്ചോറില്‍ തറച്ച നിലയിലായിരുന്നു. ആക്രമണ ശേഷം അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും പേഴ്‌സണല്‍ റിവോള്‍വറും കാണാതായിരുന്നു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഗുരുതരമായ പരിക്കുകളോടെ അത്യസന്ന നിലയിലാണ്.

ഒരു ടാറ്റാ സുമോ കാറില്‍ സുബോധ് സിംഗിന്റെ മൃതദേഹം കിടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അക്രമികളിലാരോ പകര്‍ത്തിയതെന്ന് കരുതുന്ന വീഡിയോയുടെ പശ്ചാത്തലത്തില്‍ വെടിയൊച്ചകളും കേള്‍ക്കാമായിരുന്നു.

Advertisment