അമേരിക്കയിൽ പൊലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്ഡിന് വേണ്ടി മൈതാനത്തിൽ പ്രതിഷേധിച്ച ബുണ്ടസ്‌ലീഗ താരങ്ങൾ ശിക്ഷയല്ല കൈയ്യടിയാണ് അർഹിക്കുന്നതെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനൊ.
അമേരിക്കയിൽ നടക്കുന്ന പൗര പ്രതിഷേധങ്ങളോട് ഐക്യപ്പെട്ടുകൊണ്ട് ബുണ്ടസ്‌ലീഗ താരങ്ങൾ മത്സരത്തിനിടയിൽ പ്രതിഷേധം അറിയിച്ചിരുന്നു. ഇത്തരം പ്രതികരണങ്ങളോട് ഓരോ രാജ്യത്തെയും ഫുട്‍ബോൾ അസോസിയേഷനുകൾ സാമാന്യ ബുദ്ധിക്ക് നിരയ്ക്കുന്ന രീതിയിൽ പ്രതികരിക്കണം. അന്തർദേശീയ ഫുട്‍ബോളിങ് അസോസിയേഷനുകളുടെ ഭരണസംവിധാനമായ ഫിഫ ആവശ്യപ്പെട്ടു.
പേഡർബോണിനെതിരായ മത്സരത്തിൽ ബുണ്ടസ്‌ലീഗ താരങ്ങളായ ജേഡൻ സാഞ്ചോയും അഷ്‌റഫ് ഹക്കിമിയും ജോർജ് ഫ്ലോയ്ഡിന് നീതി ആവശ്യപ്പെട്ട് പ്രതിഷേധിച്ചിരുന്നു. ഹാട്രിക്ക് നേട്ടത്തിന് ശേഷമുള്ള ആഘോഷത്തിനിടയിലാണ് ഡോർട്ട്മുണ്ടിന്റെ ഇംഗ്ലീഷ് വിങ്ങർ ജേഡൻ സാഞ്ചോ ജേഴ്‌സിയഴിച്ച് 'ജസ്റ്റിസ് ഫോർ ജോർജ് ഫ്ലോയ്ഡ്' എന്ന ആവശ്യം ലോകത്തെ അറിയിച്ചത്. ജേഴ്‌സി അഴിച്ചുള്ള ആഘോഷത്തിന് ലഭിക്കുന്ന കാർഡ് കൂസാതെയായിരുന്നു ഇരുപതുകാരന്റെ പ്രതികരണം. മത്സരത്തിൽ ഗോൾ നേടിയ സ്പാനിഷ് മധ്യനിരതാരം അഷ്‌റഫ് ഹക്കിമിയും ഇത് ആവർത്തിച്ചു.
നേരത്തെ ബുണ്ടസ് ലീഗയിലെ മറ്റൊരു മത്സരത്തിൽ യൂണിയൻ ബെർലിനെതിരെ ഗോൾ നേടിയ ബൊറൂഷ്യ മോഷെംഗ്ലാഡ്ബാഷിന്റെ മാർക്കസ് തുറാം മൈതാനത്തിൽ മുട്ടുമടക്കിയിരുന്നുകൊണ്ട് ജോർജ് ഫ്ലോയ്ഡിന് ആദരവ് അർപ്പിച്ചിരുന്നു. ഷാൽകെയുടെ വേസ്റ്റാൻ മെക്കിനിയും ജോർജ് ഫ്ലോയ്ഡിന് നീതി ആവശ്യപ്പെട്ടുകൊണ്ടുള്ള ആം ബാൻഡ് അണിഞ്ഞാണ് കളിക്കാൻ ഇറങ്ങിയത്.
ഷർട്ടൂരിയുള്ള പ്രതിഷേധത്തിന് സാഞ്ചോ മഞ്ചക്കാർഡ് കണ്ടു. മറ്റുള്ളവർക്കെതിരെ നടപടിയൊന്നും ഉണ്ടായില്ല. അതേസമയം സംഭവം വിലയിരുത്തിയ ശേഷം നടപടി ആവശ്യമുണ്ടോ എന്ന് പരിശോധിക്കാമെന്നാണ് ജർമൻ ഫുട്‍ബോൾ അസോസിയേഷന്റെ നിലപാട്. വിവേചനങ്ങൾക്കും ഹിംസയ്ക്കും എതിരായ നിലപാടാണ് ഫിഫ എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. അതിനാൽ തന്നെ സാഞ്ചോയെ ശിക്ഷിച്ച നടപടിയിൽ പൊരുത്തക്കേടുണ്ടെന്ന് ഫിഫ അദ്ധ്യക്ഷൻ വ്യക്തമാക്കി.