കൊച്ചി: ആര് ടി ഓയെ കുടുക്കാന്‍ അനാവശ്യ വ്യവഹാരവുമായി ഇറങ്ങിയ ബസുടമകള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് പരാതി നല്കി കോടതിയുടെ സമയം കളഞ്ഞതിന് എറണാകുളം ബസ് ട്രാൻസ്പോർട്ട് അസോസിയേഷന് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുകയാണ് ഹൈക്കോടതി.
അനാവശ്യ പരാതി നൽകി കോടതിയുടെ സമയം കളഞ്ഞതിനാണ് പിഴ. മുൻ ആർടിഒ ജോജി പി ജോസിനെതിരെയായിരുന്നു ഹർജി. ആർടിഒ ബസ് ഉടമകളെ അനാവശ്യമായി പീഡിപ്പിക്കുന്നു എന്നായിരുന്നു പരാതി.
ആരോപണം തെറ്റാണെന്നു വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് കോടതി പിഴ ചുമത്തിയത്. ബസുടമകൾ പിഴയായി ഒടുക്കുന്നതിൽ മൂന്ന് ലക്ഷം രൂപ ജോജി.പി.ജോസിനും രണ്ടു ലക്ഷം രൂപ കെൽസയ്ക്കും നൽകണം.
അസോസിയേഷൻ സെക്രട്ടറി നവാസിൽ നിന്നും തുക ഈടാക്കാനും കോടതി ഉത്തരവിട്ടു. അനാവശ്യ വ്യവഹാരങ്ങളുമായി പബ്ലിസിറ്റി മാത്രം ലക്ഷ്യമിട്ട് രംഗത്ത് വരുന്നവര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ വിധി .