തൃപ്രയാർ : നീതി നിഷേധത്തിനെതിരെ പ്രതികരിച്ച മനുഷ്യാവകാശ പ്രവർത്തകരെയും സാംസ്കാരിക നായകരെയും ജയിലുകളിലടച്ച കേന്ദ്രസർക്കാർ മഹത്തായ ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിവേരാണ് അറുത്തു മാറ്റുന്നതെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാനുള്ള അവകാശം ഇന്ത്യയിലെ ഓരോ പൗരനും ഉണ്ട്. അത് ഭരണഘടന വകവച്ചു നൽകുന്നതാണ്.ഭരണ പരാജയങ്ങൾ മൂടിവെക്കുന്നതിനും ഏകാധിപത്യത്തിന്‍റെ ഇരുട്ടിലേക്ക് ഇന്ത്യയെ കൊണ്ടുപോകുന്നതിനുംമോദി നടത്തുന്ന ശ്രമങ്ങൾ ഭരണഘടനയെ പരസ്യമായി ലംഘിക്കുന്നതാണ്. ഭരണഘടനാ ലംഘനം നടത്തുന്ന ഒരാളിന് പ്രധാനമന്ത്രി ആയിരിക്കാൻ യോഗ്യതയില്ലെന്നും മുഹമ്മദ് റഷീദ് പറഞ്ഞു.
കോവിഡിനെ മറയാക്കി കേന്ദ്രസർക്കാർ നടത്തുന്ന ന്യൂനപക്ഷ വേട്ടക്കെതിരെ മുസ്‌ലിം ലീഗ് ദേശവ്യാപകമായി സംഘടിപ്പിച്ച പ്രക്ഷോഭ ദിനത്തിൽ നാട്ടിക മേഖല കമ്മിറ്റി നാട്ടിക സെന്ററിൽ സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.