ഡൽഹി: മുംബൈ സ്വദേശിയായ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ മുംബൈ പൊലീസിനെ സഹായിച്ചത് അയര്‍ലണ്ടില്‍ നിന്ന് കൃത്യസമയത്തെത്തിയ മെസേജ്. ശനിയാഴ്ച വൈകിട്ട് 7.51നാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. ഡൽഹി പൊലീസ് സൈബർ സെൽ ഡപ്യൂട്ടി കമ്മിഷണർ ആന്യേഷ് റോയിക്ക് ഫെയ്സ്ബുക്കിന്റെ അയർലൻഡിലെ ഉദ്യോഗസ്ഥന്റെ ഒരു ഫോൺസന്ദേശം.
ഡൽഹിയിൽ നിന്നുള്ള മൊബൈൽ നമ്പരിന്റെ ഉടമ ആത്മഹത്യ ചെയ്യാനൊരുങ്ങുന്നുവെന്നായിരുന്നു വിവരം. ഫെയ്സ്ബുക്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളും മൊബൈൽ നമ്പറും ഉടൻ തന്നെ ഇമെയിൽ വഴി അയച്ചു നൽകി.
ഒരു യുവതിയുടെ പേരിലുള്ളതായിരുന്നു അക്കൗണ്ട്. ഇവരെ ഉടൻ വിളിച്ച് സ്ഥിതി കൂടുതൽ വഷളാക്കേണ്ടെന്നായിരുന്നു റോയിയുടെ തീരുമാനം. ഇവരുടെ താമസം ഈസ്റ്റ് ഡൽഹിയിലെ മണ്ഡാവ്‍ലിയാണെന്നു കണ്ടെത്തി. ഫോണിന്റെ ലൊക്കേഷനും. ഇതു രണ്ടും ഒരേ സ്ഥലത്തു നിന്നാണെന്നു വ്യക്തമായതോടെ ഈസ്റ്റ് ഡൽഹി ഡിസിപി ജസ്മീത് സിങ്ങിനെ വിവരമറിച്ചു. താമസസ്ഥലത്തേക്ക് പൊലീസ് പാഞ്ഞെത്തി.
പക്ഷേ, സ്ഥലത്തെത്തിയ പൊലീസ് ആശയക്കുഴപ്പത്തിലായി. പ്രശ്നങ്ങളൊന്നുമില്ലാതെ യുവതി അവരെ സ്വീകരിച്ചു. ഫോൺ നമ്പർ താനാണ് ഉപയോഗിക്കുന്നതെന്നും എന്നാൽ ഫെയ്സ്ബുക് അക്കൗണ്ട് ഭർത്താവിന്റെതാണെന്നും യുവതി വെളിപ്പെടുത്തി. ഭർത്താവ് എവിടെയെന്നു തിരക്കിയപ്പോൾ മുംബൈയ്ക്കു പോയെന്നു മറുപടി. യുവതിയുമായി വഴക്കിട്ട ശേഷമായിരുന്നു ഹോട്ടലിൽ ജീവനക്കാരനായ ഭർത്താവിന്റെ യാത്ര.
എന്നാൽ ഭർത്താവിന്റെ താമസസ്ഥലം യുവതിക്ക് പരിചയമുണ്ടായിരുന്നില്ല. യുവാവിന്റെ ഫോൺ നമ്പർ ലഭിച്ച പൊലീസ് സംഘം അന്യേഷ് റോയിക്കു ഇതു കൈമാറി. യുവാവിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. റോയ് ഉടൻ തന്നെ മുംബൈ പൊലീസിലെ ഉദ്യോഗസ്ഥൻ ബാൽസിങ് രാജ്പുത്തിനെയും മാനസികാരോഗ്യ വിദഗ്ധ ഡോ. രശ്മി കരൺദിക്കറെയും വിവരമറിയിച്ചു
. മുംബൈ പൊലീസ് യുവാവിനെ കണ്ടെത്താൻ ശ്രമമാരംഭിച്ചു. ഇതിനിടെ യുവാവിന്റെ ഫോൺ ഓൺ ആയി. ഡോ. രശ്മി യുവാവുമായി സംസാരിച്ചു. മാനസിക സമ്മർദ്ദം കാരണം ജീവനൊടുക്കാനുള്ള തയാറെടുപ്പിലായിരുന്നു യുവാവ്. ഫോൺ സംഭാഷണം തുടരുന്നതിനിടെ മുംബൈ പൊലീസ് ബയേന്ദറിലെ ഇയാളുടെ താമസസ്ഥലം കണ്ടെത്തുകയും സ്ഥലത്തെത്തുകയും ചെയ്തു.