ടൊറന്റോ : സാമൂഹ്യസേവന രംഗത്ത് സജീവമായ ഇന്‍റര്‍നാഷണല്‍ ക്ലബ്ബിന്റെ കേരളത്തിലെ പ്രമുഖ ടൌണ്‍ യൂണിറ്റിന്റെ പേരില്‍ കേരളത്തിലെ പ്രളയ ബാധിതരെ സഹായിക്കാനെന്ന പേരിൽ കാനഡയിലെ ടൊറന്റോയില്‍ കോടികളുടെ തട്ടിപ്പിന് വഴി ഒരുങ്ങുന്നു. കേരളത്തിലെ മൂന്നു ജില്ലകളിലെ 15 സ്‌കൂളുകളിലേക്ക് കമ്പ്യൂട്ടറും ലാപ്ടോപ്പും വാങ്ങുവാനെന്ന പേരിലാണ് വ്യാപകമായി പണപ്പിരിവ് നടക്കുന്നത്.
എറണാകുളം ജില്ലയിലെ ഒരു നഗരസഭാ പ്രദേശത്തുള്ള ക്ലബ്ബിന്റെ പേരുപറഞ്ഞാണ് ഹാമിൽട്ടൺ ഒന്റാറിയോവിലും, മിസ്സിസ്സാഗയിലും ആയി താമസിക്കുന്ന ചില മലയാളികള്‍ വ്യാപക പണപ്പിരിവ് ആരംഭിച്ചിരിയ്ക്കുന്നത് .
വിവിധ ദേവാലയങ്ങൾ, മലയാളി സമാജങ്ങൾ എന്നിവ കേന്ദ്രീകരിച്ചും, കേരളത്തിൽ നിന്നും നിരവധി വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജുകൾ കേന്ദ്രീകരിച്ചുമാണ് ഒരാഴ്ചയായി പണപ്പിരിവ് ആരംഭിച്ചിരിക്കുന്നത്.
വിവിധ ഫേസ്‌ബുക്ക്, വാട്സാപ്പ് ഗ്രൂപ്പുകൾ വഴി തട്ടിപ്പിനു മുന്നോടിയായി മാസങ്ങൾക്കു മുൻപ് സൗഹൃദം ആരംഭിച്ച ഇവർ, വിവിധ മലയാളി സമാജങ്ങളുടെ ഗ്രൂപ്പുകളിൽ രാഷ്ട്രീയ നേതാക്കളായി സ്വയം പരിചയപ്പെടുത്തുകയായിരുന്നു. ചില പ്രമുഖ മലയാളി സമാജം പ്രസിഡന്റുമാരും, സെക്രട്ടറിമാരുടെയും, പള്ളികമ്മറ്റി കൈക്കാരൻമാരു൦ അറിഞ്ഞോ അറിയാതെയോ ഇതിനു മൗനാനുവാദവും പ്രോത്സാഹനവും നല്‍കുന്നതായും പറയുന്നു .
കാനഡയില്‍ തെരഞ്ഞെടുപ്പിലും മറ്റു൦ തട്ടിപ്പ് നടത്തി സമ്പാദിച്ച കോടികള്‍ ക്ലബ്ബിന്‍റെ പേരില്‍ ചാരിറ്റിക്ക് എന്ന് പറഞ്ഞ് നാട്ടിലേയ്ക്ക് കടത്തുന്നതിനുള്ള ഗൂഡ നീക്കവും പുതിയ കളികള്‍ക്ക് പിന്നിലുണ്ടെന്ന് പറയുന്നു. കാനഡയിൽ നിന്നും സ്വന്തം പേരിൽ പണം അയക്കുന്നതിനു മാനദണ്ഡങ്ങളും നിബന്ധനകളും നിയമവും ശക്തമായതിനാലാണ് കുഴൽപണം കടത്തുന്നതിനായി ഇവർ ചാരിറ്റിയുടെ പേരിൽ തട്ടിപ്പു നടത്തുന്നത്.
ഈ ലക്ഷ്യവുമായി മാത്രം ക്ലബ്ബുകളില്‍ അംഗത്വം എടുത്ത ചിലര്‍ പുതിയ നീക്കങ്ങള്‍ക്ക് പിന്നില്‍ സജീവമാണ്. ഇതിലൊരാള്‍ വര്‍ഷങ്ങള്‍ക്ക് മുൻപ് ഹാമിൽട്ടണിൽ ഉള്ള ചാരിറ്റി വഴി ഹെയ്തി ഭൂകമ്പ ബാധിതർക്ക് വൈദ്യുതി വൽക്കരണം എന്ന പേരിൽ കോടികൾ തട്ടി എടുത്തുവെന്ന ആരോപണം നേരിടുന്ന വ്യക്തിയാണ് .
കേരളത്തിന്റെ വള്ളംകളിയും, ഓണവും വരെ കാനഡയിൽ വിറ്റു ഡോളർ ആക്കുന്ന ഈ തട്ടിപ്പുകാർ ഏകദേശം 2 പതിറ്റാണ്ടുകൾ ആയി വിവിധ രീതിയിലും, രൂപത്തിലും ജനങ്ങളെ പിഴിഞ്ഞ് കബളിപ്പിച്ചു പോരുന്നവരത്രേ .
വാർത്ത: ജോയ് ബേബി