ഡല്‍ഹി: ക്യാൻസർ പൂർണമായും ഭേദമാക്കുന്ന മരുന്ന് കണ്ടെത്തിയതായി റിപ്പോർട്ടുകൾ. മലാശയ അർബുദം ബാധിച്ച 18 രോഗികളിൽ നടത്തിയ മരുന്നിന്റെ പരീക്ഷണം പൂർണമായി വിജയിച്ചു എന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഡോസ്ടാർലിമാബ് എന്ന മരുന്നാണ് കാൻസർ കോശങ്ങളെ പൂർണമായി ഇല്ലാതാക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. മനുഷ്യ ശരീരത്തിലെ പ്രതിദ്രവ്യമായി പ്രവർത്തിക്കുന്ന ലബോറട്ടറിയിൽ നിർമ്മിച്ച തന്മാത്രകളുള്ള ഒരു മരുന്നാണ് ഡോസ്റ്റാർലിമാബ്.
ചികിത്സയുടെ ഫലമായി, ഓരോ രോഗിയിലും ക്യാൻസർ പൂർണ്ണമായും ഇല്ലാതായി. അർബുദ രോഗചികിത്സയിൽ ഇതാദ്യമായാണ് ഇത്തരത്തിൽ പ്രത്യാശയേകുന്ന ഒരു കണ്ടെത്തലെന്ന് ക്യാൻസർ രോഗവിദഗ്ദ്ധനായ ലൂയിസ് ഡയസ് ജൂനിയർ പറയുന്നു.
മെമ്മോറിയൽ സ്ളോവൻ കെറ്റെറിംഗ് ക്യാൻസർ സെന്റർ(എംഎസ്‌കെ)യിലെ ഡോക്‌ടറാണ് അദ്ദേഹം.
രോഗബാധിതരായവരിൽ ആറ് മാസമാണ് മരുന്ന് പരീക്ഷിച്ചത്. 18 രോഗികളിൽ മാത്രമായിരുന്നു പരീക്ഷണം. ആറ് മാസത്തിനിടയിൽ ഓരോ മൂന്ന് ആഴ്ചകളിലുമാണ് മരുന്ന് നൽകിയിരുന്നത്. ഇവരിൽ എല്ലാ രോഗികളിലും ക്യാൻസർ പൂർണമായി ഭേദമായതായി കണ്ടെത്തി. എൻഡോസ്‌കോപിയിലും പെറ്റ്, എംആർഐ സ്‌കാൻ പരിശോധനകളിലൊന്നിലും ഇവരിൽ കാൻസർ കണ്ടെത്താനായില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.