ന്യൂഡൽഹി: ഡൽഹിയിൽനിന്നു ചിക്കാഗോയിലേക്കുളള എയർ ഇന്ത്യ വിമാനത്തിൽ ദീർഘയാത്രയ്ക്ക് തയ്യാറായി ഇരിക്കുകയായിരുന്നു സുധ സത്യൻ എന്ന അധ്യാപിക. അപ്പോഴാണ് വിമാനത്തിലെ പൈലറ്റിന്റെ പേര് അനൗൺസ് ചെയ്തത്. ആ പേര് സുധ സത്യനെ കൂട്ടിക്കൊണ്ടു പോയത് 30 വർഷങ്ങൾക്ക് പിന്നിലേക്കാണ്.
പ്ലേ സ്കൂൾ അധ്യാപികയായിരുന്ന കാലത്ത് സുധ സത്യന്റെ അടുത്തേക്ക് ഒരു മൂന്നു വയസുകാരൻ എത്തി. ക്യാപ്റ്റൻ റോഹൻ ബാസിൻ എന്നാണ് അവൻ സ്വയം പരിചയപ്പെടുത്തിയത്. അവന്റെ ആത്മവിശ്വാസത്തോടെയുളള ആ വാക്കുകൾ ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നു. സുധ സത്യൻ യാത്ര ചെയ്യാൻ തയ്യാറെടുത്തിരുന്ന വിമാനത്തിന്റെ പൈലറ്റ് റോഹൻ ആയിരുന്നു.
പൈലറ്റിന്റെ പേര് കേട്ടതും എയർഹോസ്റ്റസിനോട് പൈലറ്റിനെ കാണണമെന്ന് സുധ അഭ്യർഥിച്ചു. സുധയുടെ അഭ്യർഥന പ്രകാരം പൈലറ്റ് എത്തിയപ്പോൾ ആ പ്ലേ സ്കൂൾ അധ്യാപികയുടെ കണ്ണുകൾ നിറഞ്ഞു.
നിറകണ്ണുകളോടെ ക്യാപ്റ്റനെ അവർ ആലിംഗനം ചെയ്തു. സുധ സത്യനും മകനും ഒപ്പമുളള ചിത്രം റോഹന്റെ അമ്മയാണ് ട്വിറ്ററിൽ ഷെയർ ചെയ്തത്. പഴയ കാല ചിത്രവും അവർ ട്വീറ്റ് ചെയ്തിരുന്നു.